
ന്യൂഡല്‍ഹി: ആഴ്ചകളോളം നീണ്ടുനിന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഏതാണ്ട് സ്തംഭിച്ചതോടെ ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തുന്ന വ്യാപക ആക്രമണങ്ങളില്‍ മരിച്ചത് 200 പേര്‍. ജനുവരി 19 ന് വെടിനിര്‍ത്തല്‍ ആരംഭിച്ചതിനുശേഷം പ്രദേശത്തെ ഏറ്റവും വലിയ ആക്രമണമാണിത്.
റമദാന്‍ മാസത്തിലും സമാധാനം പുലരാത്ത ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരിലേറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ഗാസയുടെ സിവില്‍ ഡിഫന്‍സ് ഏജന്‍സി പറഞ്ഞു. കൂടാതെ, 150 ഓളം പേര്‍ക്ക് പരിക്കേറ്റുവെന്നും വടക്കന്‍ ഗാസ, ഗാസ സിറ്റി, മധ്യ, തെക്കന്‍ ഗാസ മുനമ്പിലെ ദെയ്ര്‍ അല്‍-ബലാഹ്, ഖാന്‍ യൂനിസ്, റഫ എന്നിവയുള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ സ്‌ഫോടനമുണ്ടായെന്നും റിപ്പോര്‍ട്ടുണ്ട്.
ജനുവരിയില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയ്ക്കു പിന്നാലെയാണ് ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്. ഇത് ലംഘിച്ചാണ് ഇപ്പോഴത്തെ ആക്രമണം.