
വാഷിംഗ്ടൺ: ഗ്രീന്‍ കാര്‍ഡ് ലഭിച്ചതിനാല്‍ എല്ലാ കാലത്തും അമേരിക്കയില്‍ താമസിക്കാമെന്ന ഉറപ്പൊന്നും കുടിയേറിയവര്‍ക്ക് വേണ്ടെന്ന് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. രാജ്യത്ത് സ്ഥിരതാമസത്തിനുള്ള അനുമതി (പെര്‍മനെന്റ് റെസിഡന്റ് കാര്‍ഡ്) രേഖയാണ് ഗ്രീന്‍ കാര്‍ഡ്. പെര്‍മനെന്റ് റെസിഡന്‍സി എന്നാണ് പേരെങ്കിലും ആജീവനാന്ത സുരക്ഷയൊന്നും ഗ്രീൻ കാര്‍ഡിന് ഇല്ലെന്നാണ് വൈസ് പ്രസിഡന്‍റ് തന്നെ തുറന്ന് പറഞ്ഞിരിക്കുന്നത്.
ഈ രാജ്യത്ത് ഒരാള്‍ വേണ്ടെന്ന് പ്രസിഡന്‍റും സ്റ്റേറ്റ് സെക്രട്ടറിയും തീരുമാനിച്ചാല്‍ പിന്നെ അയാള്‍ക്ക് ഇവിടെ തുടരാനുള്ള അവകാശം ഉണ്ടായിരിക്കില്ല. സമൂഹത്തില്‍ ആരെയൊക്കെ ചേര്‍ക്കണമെന്നുള്ള കാര്യം തീരുമാനിക്കുന്നത് യുഎസിലെ ജനങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെക്കാള്‍ രാജ്യത്തിന്‍റെ സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും വാൻസ് കൂട്ടിച്ചേര്‍ത്തു.
ഇസ്രയേല്‍ – ഹമാസ് യുദ്ധത്തില്‍ പലസ്തീനെ അനുകൂലിച്ച് കൊളംബിയ സര്‍വ്വകലാശാലയില്‍ നടന്ന പ്രകടനത്തെ തുടര്‍ന്ന് ട്രംപ് ഭരണകൂടം ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡറായ മഹ്‌മൂദ് ഖലീലിനെ അറസ്റ്റ് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ജെ ഡി വാന്‍സിയുടെ പ്രതികരണം. ഹമാസ് അനുകൂലിയാണെന്ന് ആരോപിച്ച് മഹ്‌മൂദ് ഖലീലിന്റെ ഗ്രീന്‍ കാര്‍ഡ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകൾ.