
നൂക്ക്: ഗ്രീൻലൻഡ് അമേരിക്കയ്ക്ക് ലഭിക്കില്ലെന്ന് പ്രധാനമന്ത്രിയായി ചുമതലയേറ്റെടുത്ത ജെൻസ് ഫ്രെഡറിക് നീൽസൺ. ഗ്രീൻലന്‍ഡിന്‍റെ നിയന്ത്രണം ഏറ്റെടുക്കാൻ ആഗ്രഹിക്കുന്നുവെന്ന യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രസ്താവനയ്ക്കാണ് ഫ്രെഡറിക് നീൽസൺ മറുപടി നൽകിയത്. “ഗ്രീൻലൻഡ് അമേരിക്കയ്ക്ക് ലഭിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പറയുന്നു. ഞാൻ വ്യക്തമായി പറയട്ടെ. അമേരിക്കയ്ക്ക് ലഭിക്കില്ല. ഞങ്ങൾ മറ്റാരുടെയും സ്വന്തമല്ല. ഞങ്ങളുടെ ഭാവി ഞങ്ങൾ തന്നെയാണ് തീരുമാനിക്കുന്നത്”- നീൽസൺ വ്യക്തമാക്കി.
“നമുക്ക് ഗ്രീൻലൻഡ് ലഭിക്കും. അതെ 100 ശതമാനം ഉറപ്പ്”- എന്നാണ് ട്രംപ് പറഞ്ഞിരുന്നത്. അർദ്ധ സ്വയംഭരണാധികാരമുള്ള ഡാനിഷ് പ്രദേശം ഏറ്റെടുക്കുന്നതിനെ കുറിച്ച് ചർച്ചകൾ നടത്തിയെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. ഗ്രീൻലാൻഡിന്‍റെ വടക്കുള്ള യുഎസ് സൈനിക താവളത്തിൽ സന്ദർശനം നടത്തുന്നതിനിടെ, ദ്വീപ് സുരക്ഷിതമായി സൂക്ഷിക്കാൻ ഡെൻമാർക്ക് ശ്രമിക്കുന്നില്ലെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് ജെഡി വാൻസ് കുറ്റപ്പെടുത്തിയിരുന്നു. ദ്വീപ് സംരക്ഷിക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ജെ ഡി വാൻസ് ഗ്രീന്‍ലന്‍ഡ് സന്ദര്‍ശിച്ച അതേ ദിവസമാണ് ജെൻസ് ഫ്രെഡറിക് നീൽസൺ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തത്. 33കാരനായ നീല്‍സണ്‍ ഗ്രീന്‍ലന്‍ഡിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ്.