കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിംഗിനിടയിൽ വിവാദമായ ദ്വയാർഥ പ്രയോഗം നടത്തിയ കേസിൽ റിപ്പോർട്ടർ ടി വിക്കും കൺസൾട്ടിംഗ് എഡിറ്റർ കെ അരുൺകുമാറിനും ആശ്വാസം. ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട പോക്‌സോ കേസിൽ അരുൺകുമാറിനും റിപ്പോർട്ടർ ഷഹബാസ് അഹമ്മദിനും ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പ്രതികൾ സമർപ്പിച്ച ഹർജിയിൽ ജസ്റ്റീസ് പി വി കുഞ്ഞിക്കൃഷ്ണനാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
പ്രതികൾക്കെതിരെ ചുമത്തിയ പോക്സോ കേസ് നില നിൽക്കുമോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗം ഒഴിവാക്കേണ്ടതായിരുന്നുവെന്നും നിരീക്ഷിച്ചു. എന്നാൽ പൊലീസിന് അന്വേഷണവുമായി മുന്നോട്ടുപോകാം. സ്കൂൾ കലോത്സവത്തിന്‍റെ ഭാഗമായുളള ടെലി സ്കിറ്റായിരുന്നെന്നും സ്കൂൾ വിദ്യാർഥിനിയുടെയും മാതാപിതാക്കളുടെയും അനുമതിയോടെയാണ് അത് ചിത്രീകരിച്ചതെന്നുമായിരുന്നു പ്രതികളുടെ വാദം.