
ഗോമ: കോംഗോയിലെ ഗോമ നഗരത്തിൽ കലാപത്തിനിടെ നടന്ന കൂട്ട ജയിൽ ചാട്ടത്തിനിടെ വനിതാ തടവുകാരെ സഹതടവുകാരായ പുരുഷൻമാർ ബലാത്സംഗം ചെയ്ത് ജീവനോടെ തീയിട്ട് കൊന്നതായി റിപ്പോർട്ട്. 160ലേറെ വനിത തടവുകാരെയാണ് കൊന്ന് തള്ളിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞ തിങ്കളാഴ്ച റുവാണ്ട പിന്തുണയുള്ള എം 23 വിമത സായുധസംഘം നടത്തിയ ആക്രമണത്തിനിടെയാണ് സംഭവമെന്നാണ് യുഎൻ റിപ്പോർട്ടിൽ പറയുന്നത്.സായുധസംഘം നഗരത്തിൽ ആക്രമണം നടത്തിയപ്പോഴാണ് ഗോമയിലെ മുൻസെൻസെ ജയിലിൽനിന്ന് തടവുകാർ കൂട്ടത്തോടെ ജയിൽ ചാടിയത്.
ഇതിനിടെ 167ഓളം സ്ത്രീകളെ പുരുഷ തടവുകാർ ലൈംഗികമായി പീഡിപ്പിച്ചതായി യുഎൻ രേഖകകളെ ഉദ്ധരിച്ച് കൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്തു. സ്ത്രീകൾ ഉൾപ്പെടെ ഏകദേശം 4,000 തടവുകാർ കഴിയുന്ന ജയിലിൽനിന്നാണ് സംഘർഷത്തിനിടെ തടവുകാർ ചാടിയതെന്ന് ഗോമയിലെ യുഎൻ സമാധാന സേന ഡെപ്യൂട്ടി ചീഫ് വിവിയൻ വാൻ ഡി പെറെ പറഞ്ഞു.
“സ്ത്രീ തടവുകാരെ പുരുഷ തടവുകാർ ബലാത്സംഗം ചെയ്തു. തുടർന്ന് വനിതകളെ പാർപ്പിച്ച കെട്ടിടങ്ങൾക്ക് തീയിടുകയായിരുന്നു. അവരെല്ലാം കൊല്ലപ്പെട്ടു” -വാൻ ഡി പെറെ പറഞ്ഞു. തടവുകാർ ഓടിപ്പോകുന്നതും കനത്ത വെടിവപ്പും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലുണ്ട്. അതേസമയം, 10 ലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ഗോമയിൽ എം 23 വിമതരുടെ ആക്രമണത്തിൽ കുറഞ്ഞത് 2,900 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിൽ 2,000 മൃതദേഹങ്ങൾ ഇതിനകം സംസ്കരിച്ചു. 900 പേരുടെ മൃതദേഹങ്ങൾ ഇപ്പോഴും മോർച്ചറികളിലാണ്..