ഡൽഹി: അമേരിക്ക നാടുകടത്തിയ ഇന്ത്യക്കാരിൽ ആറു വർഷമായി അവിടെ തങ്ങുന്ന കുടുംബവും ഉൾപ്പെട്ടതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം സൈനിക വിമാനത്തിൽ അമേരിക്കയിൽ നിന്നെത്തിച്ച ഇന്ത്യാക്കാരിലാണ് കുടുംബവും ഉൾപ്പെട്ടത്. തിരിച്ചെത്തിയവരില്‍ ഭൂരിപക്ഷം പേരും കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ യുഎസിൽ അനധികൃതമായി കടക്കാൻ നോക്കിയവരാണ്. 13 രാജ്യങ്ങൾ കടന്നാണ് യുഎസ് അതിർത്തിയിൽ എത്തിതെന്നാണ് ചിലരുടെ വെളിപ്പെടുത്തല്‍. ഇതിനിടെ അമേരിക്ക അയച്ച വിമാനത്തിനുള്ളിൽ വിലങ്ങുണ്ടായിരുന്നു എന്ന് സ്ഥിരീകരിച്ച് കൂടുതൽ സ്ത്രീകളും രംഗത്ത് വന്നു.
അതേസമയം, യുഎസിൽ നിന്ന് അനധികൃത കുടിയേറ്റക്കാരുമായി തത്കാലം കൂടുതൽ സൈനിക വിമാനങ്ങൾ ഇന്ത്യയിലേക്ക് വരില്ലെന്നാണ് വിവരങ്ങൾ. നാടുകടത്തുന്നവരെ കൊണ്ടു വരുന്ന കൂടുതൽ വിമാനങ്ങൾ ഉടൻ അനുവദിക്കില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നടക്കുന്ന ചർച്ച വരെ കൂടുതല്‍ നടപടികൾ ഉണ്ടാകില്ലെന്നാണ് വിവരം. എന്നാൽ യുഎസിന്‍റെ സൈനിക വിമാനങ്ങൾ തടയുമോ എന്ന കാര്യത്തില്‍ മാത്രം കേന്ദ്ര സര്‍ക്കാര്‍ കൃത്യമായി നിലപാട് എടുത്തിട്ടില്ല.