
ന്യൂയോർക്ക്: അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഇന്ത്യൻ പൗരനും. ഗുജറാത്ത് സ്വദേശിയായ ഭദ്രേഷ് കുമാർ ചേതൻഭായ് പട്ടേലാണ് പട്ടികയിൽ ഉൾപ്പെട്ടത്. 10 പേരടങ്ങിയ കുറ്റവാളികളുടെ പട്ടികയാണ് എഫ്ബിഐ പുറത്തുവിട്ടത്. 2015ൽ മേരിലാൻഡിലെ ഹാനോവറിൽ ഡങ്കിൻ ഡോനട്ട്സിൽ ജോലി ചെയ്തിരുന്ന ഭാര്യ പാലക്കിനെ ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കേസ്.
സംഭവത്തിൽ ചേതൻ ഭായ് ഇപ്പോഴും ഒളിവിലാണ്. 34 കാരനായ ഇയാൾക്കായി എഫ്.ബി.ഐ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ഇയാൾ അങ്ങേയറ്റം അപകടകാരിയാണെന്ന് എഫ്.ബി.ഐ വിശേഷിപ്പിക്കുന്നു. ഭാര്യയെ കൊലപ്പെടുത്തിയതിന് തിരയുന്ന പട്ടേലിനെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ ബന്ധപ്പെടണമെന്നുംഎഫ്.ബി.ഐ എക്സിലെ പോസ്റ്റിൽ പറഞ്ഞു.
ചേതൻഭായ് പട്ടേലിൻ്റെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് എഫ്.ബി.ഐ രണ്ടര ലക്ഷം ഡോളറും വാഗ്ദാനം ചെയ്തു. സ്ഥാപനത്തിലെത്തി ഇയാൾ ഭാര്യയെ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവം സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. 2015 ഏപ്രിലിൽ ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ഇയാൾ മുങ്ങി.
Indian man include fbi most wanted list