
വാഷിംഗ്ടൺ: എട്ടാം പരീക്ഷണ വിക്ഷേപണത്തില്‍ സ്പേസ് എക്സിന്‍റെ സ്റ്റാര്‍ഷിപ്പ് മെഗാ റോക്കറ്റ് പൊട്ടിത്തെറിച്ച് വിമാന ഗതാഗതം താറുമാറായതില്‍ അന്വേഷണം തുടങ്ങി. അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്‌മിനിസ്ട്രേഷന്‍ (എഫ്എഎ) ആണ് സംഭവം അന്വേഷിക്കുന്നത്. സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറി 240 വിമാന സര്‍വീസുകള്‍ തടസപ്പെടുത്തിയെന്നും രണ്ട് ഡസണിലധികം വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടുവെന്നും എഫ്എഎ വ്യക്തമാക്കി. എന്തുകൊണ്ടാണ് സ്റ്റാര്‍ഷിപ്പ് വീണ്ടും പൊട്ടിത്തെറിച്ചത് എന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ സ്പേസ് എക്സിനോട് ആവശ്യപ്പെട്ടുകഴിഞ്ഞു. സ്റ്റാര്‍ഷിപ്പിന് അടുത്ത പരീക്ഷണ പറക്കലിന് അനുമതി ഈ അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമായിരിക്കും.
ഏഴാം പരീക്ഷണ വിക്ഷേപണത്തിന് ശേഷം എട്ടാം പറക്കലിലും ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് കമ്പനിയുടെ ഗ്രഹാന്തര റോക്കറ്റായ സ്റ്റാര്‍ഷിപ്പ് പൊട്ടിത്തെറിക്കുകയായിരുന്നു. റോക്കറ്റിന്‍റെ ഏറ്റവും മുകള്‍ ഭാഗമായ സ്പേസ്‌ക്രാഫ്റ്റ് (ഷിപ്പ്) അവശിഷ്ടങ്ങള്‍ ബഹാമാസും ടർക്സ്-കൈകോസ് ദ്വീപുകള്‍ക്കും മുകളില്‍ അന്തരീക്ഷത്തില്‍ തീജ്വാലയായി പ്രത്യക്ഷപ്പെട്ടു. ഇതോടെ ഗള്‍ഫ് ഓഫ് മെക്സിക്കോയ്ക്ക് മുകളിലൂടെയുള്ള വിമാന സര്‍വീസുകള്‍ വഴിതിരിച്ചുവിടാനും ഫ്ലോറിഡയിലെ നാല് വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും എഫ്എഎ ഉത്തരവിടുകയായിരുന്നു. മിയാമി, ഫോര്‍ട്ട് ലൗഡർഡേൽ, പാം ബീച്ച്, ഒർലാൻഡോ എന്നീ വിമാനത്താവളങ്ങളിലെ സര്‍വീസുകളാണ് ഒരു മണിക്കൂറോളം നിര്‍ത്തിവച്ചത്.