
ദില്ലി: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന് ഇന്ത്യയിൽ വൻ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി യുഎൻ റിപ്പോർട്ട്. എന്നാൽ ഇന്ത്യയിൽ പിന്തുണക്കുന്നവരെ ഉപയോഗിച്ച് ഒറ്റപ്പെട്ട ആക്രമണങ്ങൾ നടത്താൻ ഐഎസ് ശ്രമിച്ചുവെന്നുള്ള ഗുരുതര വിവരവും റിപ്പോര്‍ട്ടിലുണ്ട്. ഐ.എസ്.ഐ.എൽ (ദാഇഷ്), അൽ-ഖ്വയ്ദ , അനുബന്ധ വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയെക്കുറിച്ചുള്ള അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിംഗ് ടീമിന്റെ 35-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിൽ വൻ തോതിലുള്ള ആക്രമണങ്ങൾ നടത്താൻ ഐ.എസ്.ഐ.എൽ (ഡാഇഷ്) ന് കഴിഞ്ഞില്ല.
എന്നാൽ, ഇന്ത്യ ആസ്ഥാനമായുള്ള പിന്തുണക്കാർ വഴി ഒറ്റപ്പെട്ട ആക്രമണങ്ങൾക്ക് പ്രേരിപ്പിക്കാൻ അവർ ശ്രമിച്ചു. ഐ.എസ്.ഐ.എൽ (ഡാഇഷ്) അൽ-ജൗഹർ മീഡിയ അവരുടെ പ്രസിദ്ധീകരണമായ സെറാത്ത് ഉൽ-ഹഖിലൂടെ ഇന്ത്യാ വിരുദ്ധ പ്രചരണം തുടർന്നുവെന്നും റിപ്പോർട്ട് പറയുന്നു.അഫ്ഗാനിസ്ഥാനിൽ രണ്ട് ഡസനിലധികം തീവ്രവാദ ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നതിനാൽ, മേഖലയിലും അതിനപ്പുറത്തും അസ്ഥിരതയ്ക്ക് കാരണമാകുമെന്ന് യുഎൻ അംഗരാജ്യങ്ങൾ വിലയിരുത്തിയതായും റിപ്പോർട്ടില്‍ പറയുന്നുണ്ട്.
അഫ്ഗാനിസ്ഥാനിലെ തീവ്രവാദ സംഘടനകളുടെ സാന്നിധ്യം രാജ്യത്തിന്റെ സ്ഥിരതയ്ക്കും മധ്യേഷ്യൻഅയൽരാജ്യങ്ങളുടെ സുരക്ഷയ്ക്കും ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നു. ഐഎസ് ഉയർത്തുന്ന ഭീഷണിയുടെ തീവ്രത ഇപ്പോഴും ആശങ്ക ഉയര്‍ത്തുന്നതാണെന്നും റിപ്പോർട്ട് പറയുന്നു.