ഐ സി സി ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2024 പുരസ്‌കാരം ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് സ്വന്തമായി. ലോക ക്രിക്കറ്റിലെ വിഖ്യാതമായ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ പേസർ എന്ന ഖ്യാതിയും ‘ബും ബും ബുമ്ര’ സ്വന്തമാക്കി. പരുക്കു കാരണം ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് നീണ്ട കാലം വിട്ടുനിന്ന ബുമ്ര, 2023 അവസാനത്തോടെയാണു മടങ്ങിയെത്തിയത്. ശേഷം തീ തുപ്പുന്ന പന്തുകളുമായി ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഭയപ്പെടുത്തുകയായിരുന്നു താരം.
ദക്ഷിണാഫ്രിക്കയിലും ഓസ്‌ട്രേലിയയിലും നടന്ന പരമ്പരകളിൽ അക്ഷരർത്ഥത്തിൽ ബുമ്ര തീക്കാറ്റായി. കഴിഞ്ഞ വര്‍ഷം കളിച്ച 13 മത്സരങ്ങളില്‍നിന്ന് 71 വിക്കറ്റുകളാണ് ബുമ്ര നേടിയിട്ടുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇംഗ്ലിഷ് താരം ഗുസ് അറ്റ്കിന്‍സന് 11 കളികളില്‍നിന്ന് 52 വിക്കറ്റുകള്‍ മാത്രമാണു നേടാന്‍ സാധിച്ചത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 70ന് മുകളില്‍ വിക്കറ്റുകള്‍ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ബുമ്ര. കപില്‍ ദേവ്, അനില്‍ കുംബ്ലെ, ആര്‍. അശ്വിന്‍ എന്നിവര്‍ മാത്രമാണു മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
രാഹുല്‍ ദ്രാവിഡ്, ഗൗതം ഗംഭീര്‍, വീരേന്ദര്‍ സെവാഗ്, രവിചന്ദ്രന്‍ അശ്വിന്‍, വിരാട് കോലി എന്നിവരാണ് ബുമ്രക്ക് മുമ്പ് ഐസിസിയുടെ ടെസ്റ്റ് ക്രിക്കറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യൻ താരങ്ങള്‍. കഴിഞ്ഞ വര്‍ഷം ടെസ്റ്റില്‍ 357 ഓവറുകളെറിഞ്ഞ ബുമ്ര 2.96 ഇക്കോണമിയിലും 14.92 സ്ട്രൈക്ക് റേറ്റിലുമാണ് 71 വിക്കറ്റ് വീഴ്ത്തിയത്.