![](https://www.nrireporter.com/wp-content/uploads/2023/08/elon-musk.jpg)
വാഷിങ്ടൺ: അമേരിക്കൻ ട്രഷറി വകുപ്പിന്റെ പേയ്മെന്റ് സിസ്റ്റം ഉപയോഗിക്കുന്നതിൽ നിന്ന് ഇലോൺ മസ്കിനും ഡോജ് സംഘത്തിനും കോടതിയുടെ വിലക്ക്. നിലവിൽ കോടതി മസ്കിനും ഡോജ് സംഘത്തിനും താത്കാലിക വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ ശമ്പളവും, ജനങ്ങൾക്ക് സാമ്പത്തിക ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന സിസ്റ്റമാണ് മസ്കിന്റെ ഡോജ് ടീം ഉപയോഗിക്കാൻ തുടങ്ങിയത്. ജനങ്ങളുടെ നിർണായക വിവരങ്ങൾ ഉൾപ്പെടുന്ന സിസ്റ്റം ഡോജ് ടീം ഉപയോഗിക്കുന്നതിനെതിരെ നിരവധി സംസ്ഥാനങ്ങൾ ഫെഡറൽ കോടതിയെ സമീപിച്ചിരുന്നു. 14 ദിവസത്തെ വിലക്കാണ് ഏർപ്പെടുത്തിയത്. ശേഖരിച്ച വിവരങ്ങൾ ഉടൻ നശിപ്പിക്കാനും മസ്കിനും ഡോജ് സംഘത്തോട് കോടതി ആവശ്യപ്പെട്ടു.
വിവരങ്ങൾ ശേഖരിക്കാൻ മസ്കിന് അനുമതി നൽകിയതിന് പിന്നാലെ 19 സ്റ്റേറ്റ് അറ്റോണിമാരാണ് കോടതിയെ സമീപിച്ചത്. ഔദ്യോഗികമായി സർക്കാർ വകുപ്പല്ലാത്ത ഡോജിനും പ്രത്യേക ജീവനക്കാരനുമായ മാസ്കിനും എങ്ങനെയാണ് വിവരം നൽകാനുകയെന്ന് അറ്റോണിമാർ കോടതിയിൽ വാദിച്ചു. ഇത് ഫെഡറൽ നിയമത്തിൻ്റെ ലംഘനമാണെന്നാണ് അറ്റോണിമാരുടെ വാദം. അരിസോണ, കാലിഫോർണിയ, കൊളറാഡോ, കണക്റ്റിക്കട്ട്, ഡെലവെയർ, ഹവായ്, ഇല്ലിനോയിസ്, മെയ്ൻ, മേരിലാൻഡ്, മസാച്യുസെറ്റ്സ്, മിനസോട്ട, നെവാഡ, ന്യൂജേഴ്‌സി, നോർത്ത് കരോലിന, ഒറിഗോൺ, റോഡ് ഐലൻഡ്, വെർമോണ്ട്, വിസ്കോൺസിൻ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള അറ്റോർണി ജനറൽമാരുടെ പിന്തുണയോടെയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
പുതിയ പ്രസിഡന്റ് അധികാരമേറ്റ ജനുവരി 20 മുതൽ അനുവാദമില്ലാതെ സോഷ്യൽ സെക്യൂരിറ്റി നമ്പറുകൾ, നികുതി വിശദാംശങ്ങൾ പോലുള്ള സെൻസിറ്റീവ് വ്യക്തിഗത വിവരങ്ങൾ ഡൗൺലോഡ് ചെയ്തിട്ടുള്ള ആരെങ്കിലും ആ വിവരങ്ങൾ സംരക്ഷിക്കുന്നതും ദുരുപയോഗം ചെയ്യുന്നതും തടയണമെന്നും പോൾ എംഗൽമയർ ഉത്തരവിട്ടു. ഫെബ്രുവരി 14 നാണ് കേസിലെ അടുത്ത വാദം.