കോട്ടയം ഗവ.നഴ്സിങ് കോളജില്‍ നടന്നത് 3 മാസത്തോളം നീണ്ട അതിക്രൂര റാഗിംഗ്, നഗ്‌നരാക്കി മുറിവേല്‍പ്പിച്ചു, മുറിവില്‍ ലോഷന്‍ തേച്ചു…5 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

കോട്ടയം : കോട്ടയം ഗവ.നഴ്സിങ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ പരാതിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ 5 പേര്‍ പൊലീസ് കസ്റ്റഡിയില്‍. വിദ്യാര്‍ഥികളെ നഗ്‌നരാക്കി നിത്തിയതായും, മുറിവേല്‍പ്പിച്ചതായും ശാരീരികമായി പല രീതിയിലും പീഡിപ്പിച്ചതായി പരാതിയിലുണ്ട്.

കോട്ടയം മൂന്നിലവ് സ്വദേശി സാമുവല്‍, വയനാട് നടവയല്‍ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജില്‍ ജിത്ത്, മലപ്പുറം വണ്ടൂര്‍ സ്വദേശി രാഹുല്‍ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. വിദ്യാര്‍ഥികളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

വിദ്യാര്‍ഥികളെ നഗ്‌നരാക്കി നിര്‍ത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബല്‍ ഉപയോഗിച്ചും ക്രൂരത കാട്ടിയെന്നും പരാതിയില്‍ പറയുന്നു. കോംപസ് അടക്കമുള്ളവ ഉപയോഗിച്ച് മുറിവേല്‍പിച്ചെന്നും മുറിവില്‍ ലോഷന്‍ തേച്ചതായും വിദ്യാര്‍ത്ഥികള്‍ പരാതിയില്‍ വ്യക്തമാക്കി. ഇത് കൂടാതെ മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചതായും വിദ്യാര്‍ത്ഥികള്‍ പറയുന്നു. സ്ഥിരമായി ജൂനിയര്‍ വിദ്യാര്‍ഥികളെ മര്‍ദിച്ചിരുന്നതായും ഞായറാഴ്ചകളില്‍ കുട്ടികളില്‍ നിന്ന് പണം പിരിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായും പരാതിയിലുണ്ട്.

കഴിഞ്ഞ നവംബറില്‍ റാഗിംഗ് തുടങ്ങിയതായാണു പരാതി. മൂന്നു മാസത്തോളം നീണ്ടു നിന്ന റാഗിങ്ങിനൊടുവില്‍ മൂന്ന് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ പരാതി നല്‍കിയതോടെയാണ് കോട്ടയം ഗാന്ധിനഗര്‍ പൊലീസ് കേസെടുത്തത്. സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

More Stories from this section

family-dental
witywide