
ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ലഷ്‌കര്‍ ഭീകരന്‍ സെയ്ഫുള്ള കസൂരിയെന്ന് സൂചന.
ലഷ്‌കര്‍ ഡപ്യൂട്ടി കമാന്‍ഡറായ സെയ്ഫുള്ള ഖാലിദാണ് ‘കസൂരി’ എന്നറിയപ്പെടുന്നത്.
പഹല്‍ഗാമിലെ ബൈസരന്‍ വാലിയില്‍ നടന്നത് ലഷ്‌കര്‍ – ഐ എസ് ഐ ആസൂത്രിത ആക്രമണമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.
ലഷ്കറെ തയിബയുടെ ഡപ്യൂട്ടി ചീഫാണ് കസൂരി. പാക് ഭീകരനും ലഷ്കറെ തയിബയുടെ സഹസ്ഥാപകനുമായ ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് കസൂരി എന്നും റിപ്പോർട്ടുകളുണ്ട്. പാക്കിസ്ഥാന്റെ പൂർണ പിന്തുണയോടെ പ്രവർത്തിക്കുന്ന കസൂരി, പാക്ക് സൈന്യത്തിന്റെ ‘പ്രിയപ്പെട്ട സ്വത്ത്’ എന്നും അറിയപ്പെടുന്നു.
‘ദ് റസിസ്റ്റന്‍സ് ഫ്രണ്ട്’ (ടിആര്‍എഫ്) എന്ന സംഘടനയുടെ മറവില്‍ പാക്ക് ഭീകരസംഘടനയായ ലഷ്‌കറെ തയിബയും ഐഎസ്ഐയും ചേര്‍ന്നാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. മാത്രമല്ല, ഐഎസ്‌ഐ പിന്തുണച്ചു, ലഷ്‌കര്‍ ആസൂത്രണം ചെയ്തു, ടിആര്‍എഫ് നടപ്പാക്കിയെന്നാണ് രഹസ്യാന്വേഷണം ഏജന്‍സികള്‍ക്ക് ലഭ്യമായ വിവരം.