
തിരുവനന്തപുരം: ലോകചാമ്പ്യന്മാരായ സാക്ഷാൽ ലയണൽ മെസിയുടെ അർജന്‍റീന കേരളത്തിൽ പന്തുതട്ടാനെത്തുമോ? കേരളത്തിലെ കാൽപ്പന്ത് പ്രേമികൾ കഴിഞ്ഞ കുറേകാലമായി ചോദിക്കുന്ന ചോദ്യത്തിന് ഒടുവിൽ ഉത്തരമായി. കേരളത്തിൽ പന്തുതട്ടാൻ അർജൻറീന ഫുട്ബോൾ ടീം എത്തുമെന്ന് ഉറപ്പായതായി കായിക മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയെ അറിയിച്ചു. അർജന്‍റീന ടീമിന്‍റെ കേരള പര്യടനത്തിന് കേന്ദ്ര കായിക മന്ത്രാലയത്തിന്‍റെ അനുമതി കിട്ടിയെന്നാണ് കായിക മന്ത്രി വ്യക്തമാക്കിയത്. കായികമന്ത്രാലയത്തിന് പുറമെ റിസർവ് ബാങ്കിന്‍റെയും അനുമതിർും കിട്ടിയെന്ന് മന്ത്രി നിയമസഭയില്‍ പറഞ്ഞു.
അർജന്‍റീന ടീം ഈ വർഷം ഒക്ടോബറിലാകും കേരളത്തിൽ പന്തുതട്ടാനെത്തുക. അർജന്റീന ടീം കേരളത്തിലെത്തുമെന്നു നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ന് ഇക്കാര്യത്തിൽ സ്ഥിരീകരണമായിരിക്കുകയാണ്. ഏഴ് ദിവസം മെസിയും അര്‍ജന്‍റീന ടീമും കേരളത്തിലുണ്ടാകുമെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ മെസി പൊതു പരിപാടിയിലും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
അർജന്റീനയും നേരിടാനുള്ള ടീമും കേരളത്തിൽ മത്സരിക്കുന്നതിന്റെ ചെലവു മുഴുവൻ സ്പോൺസർഷിപ്പിലൂടെ കണ്ടെത്താനാണ് തീരുമാനം. ഏഷ്യയിലെ പ്രമുഖ ടീമുമായും ദേശീയ ടീമുമായും ഓരോ മത്സരങ്ങൾ കളിച്ചേക്കും. ഈ വർഷം സെപ്റ്റംബറിൽ അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിലേക്ക് ക്ഷണിക്കാൻ കായിക മന്ത്രി വി അബ്ദുറഹിമാൻ സ്പെയിനിലേക്ക് പോയിരുന്നു. ഈ സന്ദർശനത്തെ തുടർന്നാണ് അർജന്‍റീന തീരുമാനമെടുത്തത്.
നേരത്തേ സൗഹൃദമത്സരം കളിക്കാനുള്ള അർജന്റീനയുടെ ക്ഷണം ഇന്ത്യൻ ഫുട്‌ബോൾ അസോസിയേഷൻ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയർന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിന്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്. ഇതോടെ അർജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് മന്ത്രി രംഗത്തെത്തിയിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി, അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്തിരുന്നു. പിന്നീടാണ് സന്ദർശനം നടത്തിയത്. ഏകദേശം 100 കോടിയാണ് അർജന്‍റീന ടീം കേരളത്തിൽ കളിക്കാൻ വേണ്ടിവരുന്ന ചിലവ്. ഇത് സ്പോൺസർഷിപ്പിലൂടെ നേടാമെന്നാണ് പ്രതീക്ഷ.