
കോഴിക്കോട്: നാലു വയസുകാരിയെ പീഡിപ്പിച്ച പോക്സോ കേസിൽ ഒളിവിലുള്ള നടൻ കൂട്ടിക്കൽ ജയചന്ദ്രനെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്. കോഴിക്കോട് കസബ പൊലീസ് ആണ് ലുക്കൗട്ട് നോട്ടീസ് പത്രപരസ്യം നല്‍കിയത്. കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഇക്കഴിഞ്ഞ ജനുവരി 14 ന് ഹൈക്കോടതി തള്ളിയിരുന്നു. കഴിഞ്ഞ ജൂണിൽ രജിസ്റ്റർ ചെയ്ത കേസിൽ 6 മാസത്തിലേറെയായി ഒളിവിൽ കഴിയുന്ന കൂട്ടിക്കൽ ജയചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ജസ്റ്റിസ് ബി ഗിരീഷാണ് തള്ളിയത്. ഇതിന് പിന്നാലെയാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
6 മാസം മുന്നേ രജിസ്റ്റർ ചെയ്ത കേസിൽ പൊലീസിന് ഇയാളെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല. നിലവിൽ ഒളിവിലാണ് നടൻ. പ്രതിയുമായി ബന്ധമുള്ള വിവിധയിടങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തിവരികയാണ്. കൂട്ടിക്കൽ ജയചന്ദ്രന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീട്ടിൽ പരിശോധിച്ചിട്ടുണ്ട്.
കൊച്ചിയിലെ വീട്ടിൽ വച്ച് നാല് വയസുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ് നടനെതിരെ പോക്സോ കേസെടുത്തത്. കുട്ടിയിൽ നിന്ന് പൊലീസ് പലതവണ മൊഴി എടുത്തിരുന്നു. കഴിഞ്ഞ വർഷം ജൂൺ എട്ടിനാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ ഊർജിതമാണെന്നാണ് പൊലിസ് പറയുന്നത്.