
ഡൽഹി: ഇത്തവണത്തെ ഖേൽരത്ന – അർജുന അവാർഡുകൾ പ്രഖ്യാപിച്ചു. ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറും ലോക ചെസ് ചാമ്പ്യൻ ഡി ഗുകേഷുമടക്കം 4 പേർക്കാണ് ഇന്ത്യയിലെ പരമോന്നത കായിക ബഹുമതിയായ ഖേൽരത്ന ലഭിച്ചത്. പാരലിമ്പിക്സ് താരം പ്രവീൺ കുമാർ, ഹോക്കി താരം ഹർമൻ പ്രീത് സിങ് എന്നിവരാണ് ഖേൽരത്നയ്ക്ക് അർഹരായ മറ്റ് താരങ്ങൾ. മലയാളി നീന്തൽ താരം സജൻ പ്രകാശടക്കം 32 പേർ അർജുന അവാർഡിനും അർഹരായി. രാഷ്ട്രപതി ദ്രൗപതി മുർമു ആണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
കേന്ദ്ര യുവജനകാര്യ-കായിക വകുപ്പ് മന്ത്രാലയം ഓരോ വർഷവും നിയമിക്കുന്ന പ്രത്യേക സമിതിയാണ് അതത് വർഷത്തെ വിജയികളെ തെരഞ്ഞെടുക്കുന്നത്. 25 ലക്ഷം രൂപയാണ് ഖേൽ രത്ന പുരസ്കാരത്തിൽ നൽകുന്നത്. കായികലോകത്തെ സംഭാവനകൾക്ക് ഭാരത സർക്കാർ നൽകുന്ന പുരസ്കാരമാണ് അർജുന അവാർഡ്. 1961 ൽ തുടങ്ങിയതാണ് ഈ പുരസ്കാരം. 15,00,000 രൂപയും വെങ്കല പ്രതിമയും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും.