
വാഷിംഗ്ടൺ: മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തി മെറ്റയിലെ മുന്‍ ജീവനക്കാരി സാറാ വിന്‍ വില്യംസ്. ചൈനയിലെ വ്യവസായം മെച്ചപ്പെടുത്തുന്നതിനായി യുഎസിന്‍റെ ദേശീയ സുരക്ഷയില്‍ മെറ്റയും സക്കര്‍ബര്‍ഗും വിട്ടുവീഴ്ച ചെയ്തുവെന്നുള്ളതാണ് പ്രധാന ആരോപണം. കൂടാതെ, സക്കര്‍ബര്‍ഗ്
അമേരിക്കന്‍ മൂല്യങ്ങളെ ഒറ്റിക്കൊടുത്തുവെന്നുമാണ് വിസില്‍ ബ്ലോവറായി രംഗത്തെത്തിയ സാറ ആരോപിക്കുന്നത്. സെനറ്റര്‍ ജോഷ് ഹാവ്‌ലിയുടെ അധ്യക്ഷതയിലുള്ള ക്രൈം ആന്റ് കൗണ്ടര്‍ ടെററിസം സെനറ്റ് ജുഡിഷ്യറി സബ് കമ്മറ്റിക്ക് മുന്നിലാണ് സാറ ഈ വെളിപ്പെടുത്തലുകൾ നടത്തിയത്.
ഫേസ്ബുക്കിന്റെ ഗ്ലോബല്‍ പോളിസി ഡയറക്ടറായി ഏഴ് വര്‍ഷക്കാലത്തോളം പ്രവര്‍ത്തിച്ചയാളാണ് സാറ. തന്റെ ഓര്‍മക്കുറിപ്പായ ‘കെയര്‍ലെസ് പീപ്പിള്‍’ എന്ന പുസ്തകത്തിലും സാറ ഇതേ കാര്യങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. അമേരിക്കക്കാരുടേതുള്‍പ്പടെയുള്ള ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ലഭ്യമാക്കുന്ന തീരുമാനങ്ങള്‍ മെറ്റയിലെ ഉദ്യോഗസ്ഥര്‍ എടുത്തിരുന്നുവെന്ന് സാറ ആരോപിക്കുന്നു. യുഎസിന്റെ ദേശീയ സുരക്ഷയില്‍ അവര്‍ ആവര്‍ത്തിച്ച് വിട്ടുവീഴ്ച ചെയ്യുന്നതിനും അമേരിക്കന്‍ മൂല്യങ്ങളെ ഒറ്റിക്കൊടുക്കുന്നതിനും താന്‍ സാക്ഷിയായെന്നും സാറ പറഞ്ഞു.