ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അമേരിക്ക സന്ദർശിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക ക്ഷണ ലഭിച്ചെന്നും അത് പ്രകാരമാണ് മോദിയുടെ യു എസ് സന്ദർശനമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഫെബ്രുവരി 12,13 തീയതികളിലാവും മോദിയുടെ അമേരിക്കൻ സന്ദർശനം. വൈറ്റ് ഹൗസിൽ ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതിനിടെ വൈറ്റ് ഹൗസിൽ നിന്നും പുറത്തുവന്ന വാർത്ത ഇറക്കുമതി തീരുവയിൽ മുന്നോട്ടുവച്ച കടുംപിടിത്തം ഉപേക്ഷിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉപേക്ഷിച്ചു എന്നതാണ്. മെക്സിക്കോക്ക് മേൽ ചുമത്തിയ 25 ശതമാനം അധിക നികുതിയാണ് ട്രംപ് ഭരണകൂടം മരവിപ്പിച്ചത്. മെക്സിക്കോക്ക് എതിരെ ഇറക്കുമതി തീരുവ നടപടി താൽക്കാലികമായി മരവിപ്പിക്കുമെന്ന് പ്രസിഡന്റ് ട്രംപ് തന്നെയാണ് അറിയിച്ചത്. ഒരു മാസത്തേക്കാണ് നിർത്തിവെച്ചത്. മെക്സിക്കോ പ്രസിഡന്റ് ക്ലോഡിയ ഷൈൻബോമുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് തീരുമാനമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.
മെക്സിക്കോക്കൊപ്പം തന്നെ 25 ശതമാനം അധിക നികുതി പ്രഖ്യാപിച്ച കാനഡയുടെ കാര്യത്തിലും പുനർവിചിന്തനം ഉണ്ടായേക്കുമെന്നാണ് സൂചന. കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി പ്രസിഡന്‍റ് ട്രംപ് ചർച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. തീരുവ നടപടികൾക്കെതിരെ ആഗോള തലത്തിൽ വലിയ വിമർശനം നേരിട്ട സാഹചര്യത്തിലാണ് ട്രംപ് ഭരണ കൂടത്തിന്‍റെ പിന്മാറ്റമെന്ന് വ്യക്തമാണ്.