
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് തീവ്രവാദ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ട് (ടിആർഎഫ്). 26 പേർ കൊല്ലപ്പെട്ട ആക്രമണത്തിന് ഉത്തരവാദിത്വം ഏറ്റെടുത്ത സംഘടന നേരത്തെ തന്നെ നിരോധിക്കപ്പെതാണ്. 2019 ഒക്ടോബറിൽ കശ്മീരിൻ്റെ പ്രത്യേക പദവി നഷ്ടപ്പെടുത്തികൊണ്ട് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെയാണ് ടിആർഎഫ് രൂപം കൊണ്ടത്. പാകിസ്ഥാൻ ആസ്ഥാനമായ തീവ്രവാദ സംഘടന ലഷ്കർ- ഇ- തൊയ്ബയാണ് ടിആർഎഫ് സ്ഥാപിച്ചത് എന്നും, അവരുടെ ശാഖയാണ് ടിആർഎഫ് എന്നുമാണ് കേന്ദ്രത്തിൻ്റെ കണ്ടെത്തൽ. ഇവർ ഹിസ്ബുൾ മുജാഹിദീനും മറ്റ് നിരോധിത സംഘടനകളുമായും ബന്ധപ്പെട്ട് പ്രവർത്തിക്കുന്നുണ്ട്.
കശ്മീരിൻ്റെ പ്രത്യേക പദവി വീണ്ടെടുക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യമെന്നാണ് നിരീക്ഷണം. ഇതിന് മുൻപും കശ്മീരിലെ നിരവധി ജനങ്ങൾ, പ്രധാനമായും കാശ്മീരി ഹിന്ദുക്കളും, അന്യസംസ്ഥാന തൊഴിലാളികൾ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ ടിആർഎഫ് ആക്രമണം നടത്തിയിട്ടുണ്ട്. ഇന്ത്യൻ സുരക്ഷാ സേന, പ്രാദേശിക രാഷ്ട്രീയക്കാർ, വിനോദസഞ്ചാരികൾ എന്നിവർക്കെതിരെയും ഈ സംഘം ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. പ്രധാനമായും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെയാണ് ഇവർ ആശയങ്ങൾ പ്രചരിപ്പിക്കുകയും സംഘാടനം നടത്തുകയും ചെയ്യുന്നത്.
2023 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടിആർഎഫിനെയും അനുബന്ധ ഗ്രൂപ്പുകളെയും യുഎപിഎ പ്രകാരം നിരോധിച്ചിരുന്നു. പിന്നാലെ ടിആർഎഫ് നേതാവായ ഷെയ്ഖ് സജ്ജാദ് ഗുലിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. 2024 ഏപ്രിലിലാണ് അവസാനമായി ആക്രമണം നടത്തിയത്.