
രാജ്യത്തെ നടുക്കിയ കർണാടകയിലെ ആള്‍ക്കൂട്ട കൊലപാതകത്തിൽ കൊല്ലപ്പെട്ട യുവാവ് മലയാളിയെന്ന് സ്ഥിരീകരണമായി. കർണാടകയിൽ ക്രിക്കറ്റ് കളിക്കിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന യുവാവ് പുൽപള്ളി സ്വദേശിയായ അഷ്‌റഫ് ആണെന്നാണ് സ്ഥീരീകരിച്ചത്. അഷ്‌റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്നയാൾ എന്നാണ് കുടുംബം പറയുന്നത്. ഇയാൾക്ക് നാടുമായും ബന്ധുക്കളുമായും കാര്യമായി ബന്ധമില്ലെന്നാണ് കുടുംബം പറയുന്നത്. എങ്കിലും വല്ലപ്പോഴും ഇയാൾ വീട്ടിലേക്ക് വരാറുണ്ടായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റമ്പ് കൊണ്ടും പൊതിരെ തല്ലിയ ശേഷം യുവാവിനെ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. മര്‍ദനത്തെ തുടര്‍ന്നുണ്ടായ ആന്തരിക ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
കര്‍ണാടകയിലെ മംഗളൂരുവിലാണ് രാജ്യത്തെ നടക്കുന്ന സംഭവമുണ്ടായത്. കുടുപ്പു എന്ന സ്ഥലത്തെ ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് കഴിഞ്ഞ ദിവസം പ്രാദേശിക ക്രിക്കറ്റ് മത്സരം നടക്കവേ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് അക്രമി സംഘം രക്ഷപ്പെട്ടു.
തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപോര്‍ട്ട് വ്യക്തമാക്കി. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതായി പോലീസ് കമ്മീഷണര്‍ അറിയിച്ചു. സംഭവത്തില്‍ 20 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.