
Lഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി, യു എസ് രഹസ്യാന്വേഷണ ഏജൻസി മേധാവി തുളസി ഗബ്ബാർഡുമായി ഡൽഹിയിൽ കൂടിക്കാഴ്ച്ച നടത്തി. വിവിധ മേഖലകളിൽ ഇന്ത്യയും അമേരിക്കയുമായി സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് മോദിയും തുളസി ഗബ്ബാർഡുമായി ചർച്ച നടത്തി. പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ദൃഢമാക്കുന്ന കാര്യങ്ങളും മോദിയും ഗബ്ബാർഡും തമ്മിൽ ചർച്ച ചെയ്തെന്നും വിവരമുണ്ട്. പ്രയാഗ് രാജ് മഹാകുംഭമേള സമയത്ത് ശേഖരിച്ച ഗംഗാജലം മോദി, അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി മേധാവിക്ക് സമ്മാനിച്ചു.
നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗുമായും തുളസി ഗബ്ബാർഡ് ചർച്ച നടത്തിയിരുന്നു. പ്രതിരോധ മേഖലയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ഉൾപ്പെടെ കൂടിക്കാഴ്ച്ചയിൽ ചർച്ചയായിരുന്നു. പ്രതിരോധരംഗത്തെ നവീകരണത്തിൽ ഉൾപ്പെടെ ഇരുരാജ്യങ്ങളും യോജിച്ചു പ്രവർത്തിക്കാനുള്ള നടപടികൾ ചർച്ചയായി എന്ന് പ്രതിരോധമന്ത്രാലയം അറിയിച്ചു. സാങ്കേതികവിദ്യ കൈമാറ്റത്തിലടക്കം പ്രത്യേക പദ്ധതികളും നടപ്പാക്കാൻ ധാരണയായി. കൂടാതെ ഖാലിസ്ഥാനി സംഘടനയായ സിഖ് ഫോർ ജസ്റ്റിസ് അമേരിക്കയിൽ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിഷയം ഇന്ത്യ ഉന്നയിച്ചുവെന്നാണ് വിവരം. നിയമവിരുദ്ധ സംഘടനയ്‌ക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഇന്ത്യ – യു എസ് അഡ്മിനിസ്ട്രേഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യ- അമേരിക്ക തീരുവ തർക്കത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉന്നതതലത്തിൽ നേരിട്ടുള്ള ചർച്ച ആരംഭിച്ചെന്ന് അമേരിക്കൻ ഇന്റലിജൻസ് ഡയറക്ടർ തുളസി ഗബ്ബാർഡ് നേരത്തെ പ്രതികരിച്ചിരുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്താനുള്ള മികച്ച അവസരമാണ് ഇപ്പോഴുള്ളത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിന് കൂടുതൽ സാധ്യതകളുണ്ട്. നെഗറ്റീവ് രീതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനേക്കാൾ കൂടുതൽ പോസിറ്റീവായി കാര്യങ്ങൾ കാണുന്നതിൽ സന്തോഷമുണ്ടെന്നും തുളസി ഗബ്ബാർഡ് വ്യക്തമാക്കി. ഇന്ത്യയുടെയും ജനതയുടെയും താൽപര്യങ്ങൾ എന്താണെന്ന് പ്രധാനമന്ത്രി മോദി അന്വേഷിക്കുകയും അതിനനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. യു എസ് പ്രസിഡന്റ് ട്രംപാകട്ടെ അമേരിക്കയുടെ സാമ്പത്തിക താൽപ്പര്യങ്ങൾക്കും അമേരിക്കൻ ജനതയുടെയും താൽപ്പര്യങ്ങൾക്കുമായി പ്രവർത്തിക്കുന്നു. എന്ത് പ്രശ്നങ്ങൾക്കും പരിഹാരങ്ങൾ കാണാൻ ശേഷിയുള്ള രണ്ട് നേതാക്കൾ നമുക്കുണ്ടെന്നതാണ് ഏറ്റവും മികച്ച കാര്യം. ഇന്ത്യയിലും അമേരിക്കയിലും സ്വകാര്യ മേഖലയിൽ അതീവ താൽര്യമുള്ളതിനാൽ ഇന്ത്യാ സന്ദർശനത്തിൽ ആവേശത്തിലാണെന്നും തുളസി വ്യക്തമാക്കി.