
വാഷിംഗ്ടണ്‍: യുക്രൈൻ – റഷ്യ യുദ്ധത്തെക്കുറിച്ചുള്ള നിർണായക ഫോൺ സംഭാഷണത്തിന് റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ ഒരു മണിക്കൂറിലധികം കാത്തിരിപ്പിച്ചതായി റിപ്പോര്‍ട്ട്.
ട്രംപും പുടിനും ഒടുവിൽ ചൊവ്വാഴ്ച ഒന്നര മണിക്കൂറോളം ഫോണിൽ സംസാരിച്ചു. യുഎസ് പ്രസിഡന്‍റും അദ്ദേഹത്തിന്‍റെ ടീമും ആവശ്യപ്പെട്ട യുക്രൈനിലെ 30 ദിവസത്തെ വെടിനിർത്തൽ പുടിൻ തള്ളിയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. എന്നാല്‍, യുക്രൈനിലെ ഊർജ്ജ ഇൻഫ്രാസ്ട്രക്ചറിനെതിരായ ആക്രമണങ്ങൾ പരിമിതപ്പെടുത്താൻ പുടിൻ സമ്മതിച്ചു.
ഫോൺ സംഭാഷണത്തിന്‍റെ ഫലത്തേക്കാൾ കൂടുതൽ ലോക ശ്രദ്ധ ലഭിച്ചിട്ടുള്ളത് പുടിൻ ട്രംപിനെ 60 മിനിറ്റിലധികം കാത്തിരിപ്പിച്ചു എന്നതിനാണ്. ഫോൺ സംഭാഷണത്തിന് തൊട്ടുമുമ്പ് പുടിൻ ഒരു പരിപാടിയിലായിരുന്നു, അവിടെ വൈകിയതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് അദ്ദേഹം ചിരിച്ചു തള്ളിയെന്നാണ് റിപ്പോര്‍ട്ടുകൾ. റഷ്യൻ പ്രസിഡന്‍റ് മോസ്കോയിൽ ഒരു വാർഷിക പരിപാടിയിൽ വ്യവസായികളോടും ബിസിനസ്സുകാരോടും സംസാരിക്കുകയായിരുന്നുവെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു.
ചൊവ്വാഴ്ച റഷ്യൻ സമയം വൈകുന്നേരം 4 മണിക്കും 6 മണിക്കും ഇടയിൽ ട്രംപുമായുള്ള ഷെഡ്യൂൾ ചെയ്ത ഫോൺ സംഭാഷണത്തിന് തൊട്ടുമുമ്പായിരുന്നു പരിപാടി നടന്നത്. വൈകുന്നേരം നാല് മണിക്ക് ശേഷം, ഫോൺ സംഭാഷണത്തിന് വൈകുകയാണെന്ന് അവതാരകൻ പുടിനെ ഓർമ്മിപ്പിച്ചു. റഷ്യൻ പ്രസിഡന്‍റ് പുഞ്ചിരിക്കുകയും തോളുകൾ കുലുക്കുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഏകദേശം 5 മണിയോടെയാണ് ക്രെംലിനിൽ എത്തിയത്. അപ്പോഴേക്കും ഒരു മണിക്കൂർ വൈകിയിരുന്നു.