
മോസ്കോ: യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിർദേശം മുന്നോട്ട് വച്ച് റഷ്യ. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകൾ ആരംഭിക്കുന്നതിനും പ്രധാന കരാറുകളിൽ ഒപ്പുവെക്കാനും യുക്രൈനെ ഒരു താൽക്കാലിക ഭരണ സംവിധാനത്തിനു കീഴിലാക്കണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ആവശ്യപ്പെട്ടു. യുഎന്നിന്റെ കീഴിലുള്ള താൽക്കാലിക ഭരണത്തിന് കീഴിൽ കൊണ്ടുവരാൻ പുടിൻ നിർദ്ദേശിച്ചതായി റഷ്യൻ വാർത്താ ഏജൻസികളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
ടെലിവിഷൻ ചർച്ചയിൽ റഷ്യൻ ആണവ അന്തർവാഹിനിയിലെ ജീവനക്കാരോട് സംസാരിച്ച പുടിൻ കഴിഞ്ഞ വർഷം കാലാവധി അവസാനിച്ച യുക്രൈൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിക്ക് ഒരു സമാധാന കരാറിൽ ഒപ്പുവെക്കാനുള്ള നിയമസാധുതയില്ലെന്ന തന്റെ വാദം വീണ്ടും ആവർത്തിക്കുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്താനും ജനങ്ങൾക്ക് വിശ്വാസമുള്ള ഒരു പ്രായോഗിക സർക്കാറിനെ അധികാരത്തിൽ കൊണ്ടുവരാനും പിന്നാലെ സമാധാന ഉടമ്പടി ചർച്ചകൾ നടത്തുന്നതിനും ഇത് രാജ്യത്തെ പ്രാപ്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെലൻസ്കിയുടെ ഔദ്യോഗിക കാലാവധി 2024 മെയ് മാസത്തിൽ അവസാനിച്ചതിനാൽ രാജ്യത്ത് പുതിയൊരു സർക്കാർ അധികാരത്തിൽ വരണമെന്നാണ് പുടിൻ ആവശ്യം ഉയർത്തിയിട്ടുള്ളത്.