
കോഴിക്കോട്: താമരശ്ശേരിയിൽ സഹപാഠികളുടെ മർദനമേറ്റ് പത്താംക്ലാസുകാരൻ ഷഹബാസ് മരിച്ച സംഭവത്തിൽ പ്രധാന തെളിവായ ആയുധം കണ്ടെടുത്തു. ഷഹബാസിന്‍റെ തലയ്ക്കടിക്കാൻ പ്രതികൾ ഉപയോഗിച്ച നഞ്ചക്കാണ് പൊലീസ് കണ്ടെടുത്തത്. വിദ്യാർഥികളുടെ വീടുകളിൽ ഇന്ന് നടത്തിയ പരിശോധനയിലാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ച നഞ്ചക്ക് കണ്ടെത്തിയത്. പ്രധാന പ്രതിയുടെ വീട്ടിൽ നിന്നാണ് ആയുധം കിട്ടിയത്. വിദ്യാർഥികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ഡിജിറ്റൽ തെളിവുകളായ മൊബൈൽ ഫോണുകളും ലാപ്ടോപ്പും പൊലീസ് കണ്ടെത്തി. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. അഞ്ച് വിദ്യാര്‍ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പൊലീസ് പരിശോധന നടത്തിയത്.
അതിനിടെ ഷഹബാസ് കൊലപാതക കേസിലെ മുഖ്യ പ്രതിയുടെ പിതാവിന് ക്വട്ടേഷൻ, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന വിവരം ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. പ്രധാന പ്രതിയുടെ പിതാവ് ടി പി വധക്കേസ് പ്രതി ടി കെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമടക്കം പുറത്തുവന്നു. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്‍റെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്. പ്രതികളുടെ രക്ഷിതാക്കളുടെ അറിവോടെ നടന്ന ആസൂത്രിതമായ കൊലപാതകമാണെന്നാണ് ഷഹബാസിന്‍റെ പിതാവ് പറയുന്നത്.