ദില്ലി: തന്റെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാക്കുകൾ നുണയാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. രാഹുൽ നുണ പ്രചരിപ്പിക്കുകയാണെന്നും, തൻറെ അമേരിക്കൻ സന്ദർശനത്തെക്കുറിച്ചുള്ള വാക്കുകൾ രാജ്യത്തിൻറെ അന്തസ് തകർക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഡോണൾഡ് ട്രംപിൻറെ സ്ഥാനാരോഹണ ചടങ്ങിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കാൻ തന്നെ ദൂതനാക്കി അയച്ചെന്നാണ് ലോക്‌സഭയിൽ രാഹുൽ ഗാന്ധി ആരോപിച്ചത്. ഇത് നുണ പ്രചാരണമാണെന്ന് എസ് ജയശങ്കർ പറഞ്ഞു.
യുഎസ് സുരക്ഷാ ഉപദേഷ്ടവുമായി കൂടിക്കാഴ്ച നടത്താനാണ് അമേരിക്കയിലേക്ക് പോയത്. ഡിസംബറിൽ താൻ അമേരിക്ക സന്ദർശിച്ചപ്പോൾ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായും കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്തരം പരിപാടികളിൽ പങ്കെടുക്കാറില്ല എന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്.
എന്നാൽ രാഹുൽ ഗാന്ധി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിച്ചു. ഇത്തരം പരാമർശങ്ങളിലൂടെ രാജ്യത്തിൻറെ പ്രതിച്ഛായയെ വ്രണപ്പെടുത്തുകയാണ് രാഹുൽ ഗാന്ധി ചെയ്തതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. രാഹുൽ ഗാന്ധിയുടെ നുണകൾ രാഷ്ട്രീയമായി നേട്ടങ്ങൾ ഉദ്ദേശിച്ചിരിക്കാം. എന്നാൽ അത് വിദേശത്ത് നമ്മുടെ രാജ്യത്തിൻറെ സൽപ്പേര് ഇല്ലാതാക്കുകയാണെന്നും എസ് ജയശങ്കർ കുറ്റപ്പെടുത്തി.