
ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച പാകിസ്ഥാന്‍ വംശജനായ കനേഡിയന്‍ പൗരന്‍ തഹാവൂര്‍ ഹുസൈന്‍ റാണയെ ചോദ്യം ചെയ്യുന്നത് തുടര്‍ന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ). അതേസമയം ചോദ്യം ചെയ്യലില്‍ അധികം വിവരങ്ങള്‍ വിട്ടുപറയാതെ നിസ്സഹകരണത്തിലാണ് റാണയെന്നാണ് പുറത്തുവരുന്ന വിവരം. ദേശീയ അന്വേഷണ ഏജന്‍സിയുടെ ആസ്ഥാനത്തിനുള്ളിലെ ഉയര്‍ന്ന സുരക്ഷാ കേന്ദ്രത്തിലാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. എന്‍ഐഎ വൃത്തങ്ങള്‍ പറയുന്നതനുസരിച്ച്, ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം മുതല്‍, റാണ നിസ്സഹകരിച്ചതായും പരിമിതമായ വിവരങ്ങള്‍ നല്‍കിയതായും പറഞ്ഞു.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ചിചവത്‌നി എന്ന ഗ്രാമത്തില്‍ നിന്നുള്ളയാളാണ് റാണയെന്ന് എന്‍ഐഎ കണ്ടെത്തി. സ്‌കൂള്‍ പ്രിന്‍സിപ്പലായിരുന്നു റാണയുടെ പിതാവ്. റാണ ഉള്‍പ്പെടെ മൂന്ന് ആണ്‍മക്കളുണ്ട്, അവരില്‍ ഒരാള്‍ ഇപ്പോള്‍ പാകിസ്ഥാന്‍ സൈന്യത്തില്‍ സൈക്യാട്രിസ്റ്റായി സേവനമനുഷ്ഠിക്കുന്നു. മറ്റൊരാള്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്നു. റാണ തന്നെ കേഡറ്റ് കോളേജായ ഹസനാബ്ദാലില്‍ പഠിക്കുന്നതിനിടെയാണ് ആദ്യമായി മുംബൈ ആക്രമണത്തിലെ മറ്റൊരു പ്രധാന ഭീകരപ്രവര്‍ത്തകനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിയെ പരിചയപ്പെച്ചത്. ഇയാള്‍ ഇപ്പോള്‍ യുഎസില്‍ ജയിലിലാണ്.
ഡോക്ടറായ ഭാര്യ സമ്രാസ് റാണ അക്തറിനൊപ്പം 1997ലാണ് റാണ കാനഡയിലേക്ക് കുടിയേറിയത്. അവിടെ അദ്ദേഹം ഒരു ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി ആരംഭിക്കുകയും പിന്നീട് ഒരു ഹലാല്‍ മാംസ ബിസിനസിലേക്ക് എത്തുകയും ചെയ്തു. ഈ ഇമിഗ്രേഷന്‍ ബിസിനസ്സ് ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള മറയാക്കി. ഇവിടെ ഹെഡ്ലി ഒരു കണ്‍സള്‍ട്ടന്റായി അഭിനയിച്ച് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു.
മെഡിക്കല്‍ ബിരുദം നേടിയ ശേഷം, റാണ പാകിസ്ഥാന്‍ സൈന്യത്തിന്റെ മെഡിക്കല്‍ കോര്‍പ്സില്‍ ചേര്‍ന്നുവെന്ന് എന്‍ഐഎ കണ്ടെത്തി. സര്‍വീസില്‍ നിന്ന് മാറിയശേഷവും, പാകിസ്ഥാന്റെ സൈനിക രഹസ്യാന്വേഷണ വിഭാഗമായ ഇന്റര്‍-സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ), ലഷ്‌കര്‍-ഇ-തൊയ്ബ (എല്‍ഇടി) പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടു. യൂണിഫോം ധരിച്ച തീവ്രവാദ സംഘടനകളുമായി ബന്ധപ്പെട്ട ക്യാമ്പുകള്‍ റാണ പതിവായി സന്ദര്‍ശിച്ചിരുന്നതായി പറയപ്പെടുന്നു.
ഡല്‍ഹിയിലെ എന്‍ഐഎയുടെ സിജിഒ കോംപ്ലക്‌സ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ സിസിടിവി സജ്ജീകരിച്ച ചേംബറിനുള്ളിലാണ് റാണയെ ചോദ്യം ചെയ്യുന്നത്. 14 അടി നീളവും 14 അടി വീതിയുമുള്ള ഈ സെല്‍ 24 മണിക്കൂറും നിരീക്ഷണത്തിലാണ്. പ്രത്യേക അനുമതിയുള്ള 12 ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളു. സെല്ലിനുള്ളില്‍ ഭക്ഷണം, മരുന്ന്, അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സെല്ലിനുള്ളില്‍ തന്നെ ഒരു കിടക്കയും ടോയ്ലറ്റും സജ്ജമാണ്. രണ്ട് മുതിര്‍ന്ന എന്‍ഐഎ ഉദ്യോഗസ്ഥരായ ഡിഐജി ജയ റോയ്, ഐജി ആശിഷ് ബത്ര എന്നിവരുടെ നേതൃത്വത്തില്‍ 12 ഉദ്യോഗസ്ഥരുടെ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജാര്‍ഖണ്ഡ് കേഡറിലെ 2011 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ഡിഐജി റോയ് സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിച്ച് പരിചയമുള്ള ഉദ്യോഗസ്ഥനാണ്. 2019 മുതല്‍ എന്‍ഐഎയുടെ ഭാഗമാണ്. യുഎസില്‍ നിന്ന് റാണയെ ഇന്ത്യയില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും ഇദ്ദേഹമാണ്. ജാര്‍ഖണ്ഡില്‍ നിന്നുള്ള 1997 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയായ ആശിഷ് ബത്രയാകട്ടെ നിലവില്‍ എന്‍ഐഎയില്‍ ഇന്‍സ്‌പെക്ടര്‍ ജനറലായി സേവനമനുഷ്ഠിക്കുന്നു.