![](https://www.nrireporter.com/wp-content/uploads/2024/11/gaza-4.jpg)
വാഷിംഗ്ടണ്‍: ഗാസയിൽനിന്ന് പലസ്തീനികളെ ഒഴിപ്പിക്കാനുള്ള തയാറെടുപ്പുകൾ ആരംഭിച്ച് ഇസ്രയേൽ. പലസ്തീൻ ജനതയും അന്താരാഷ്ട്ര സമൂഹവും ഉയര്‍ത്തുന്ന എതിര്‍പ്പുകൾക്കിടയിലും ഇസ്രയേൽ ഭരണകൂടം നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഗാസയിലുള്ളവരെ കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള ഒരുക്കങ്ങളാണ് ഇസ്രയേല്‍ നടത്തുന്നത്.
അതേസമയം, ഈ നീക്കത്തിനെതിരെ ശക്തമായ എതിർപ്പുണ്ടെന്ന് ഈജിപ്ത് യുഎസിനെ അറിയിച്ചു. ട്രംപിന്‍റേത് ഗാസയിൽ അധിനിവേശം നടത്താനുള്ള നീക്കമാണെന്നാണ് ഹമാസിന്‍റെ പ്രതികരണം. അടിയന്തര അറബ് ഉച്ചകോടി ചേർന്ന് ഗാസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു. ട്രംപ് ഭരണകൂടത്തിന്‍റെ നടപടികളിൽ പ്രതിഷേധിച്ച് ബുധനാഴ്ച യുഎസിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാർ റാലി നടത്തിയിരുന്നു. കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതും ട്രാൻസ്ജെൻഡർ വിരുദ്ധവുമായ ട്രംപിന്‍റെ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു റാലി.
ചൊവ്വാഴ്ചയാണ് ഗാസയിലെ ജനങ്ങളെ പൂർണമായി ഒഴിപ്പിച്ച് വിപുലമായ പുനർനിർമാണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, പുനർനിർമാണത്തിനായി പലസ്തീനികളെ ഗാസയിൽനിന്ന് താത്കാലികമായി മാറ്റുക മാത്രമാണ് ട്രംപിന്റെ പദ്ധതിയെന്ന് യുഎസ്. വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച അവകാശപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്ത് ഗാസയെ പുനർനിർമിക്കാനുള്ള സഹായ ട്രംപ് പ്രഖ്യാപിച്ചതെന്നാണ് വിശദീകരണം.