
കൊച്ചി: ഫ്‌ളാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തില്‍ റാപ്പര്‍ വേടന്‍ എന്ന ഹിരണ്‍ദാസ് മുരളി അറസ്റ്റില്‍. ചോദ്യം ചെയ്യലിൽ കഞ്ചാവ് ഉപയോഗിച്ചതായി വേടൻ പോലീസിനോട് കുറ്റസമ്മതം നടത്തി. വേടന്റെ ഫ്‌ളാറ്റില്‍ നിന്ന് തന്നെയായിരുന്നു പൊലീസ് ഇന്ന് രാവിലെ കഞ്ചാവ് കണ്ടെടുത്തത്.
ഫ്‌ളാറ്റിലെ മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് 6 ഗ്രാമിലേറെ കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറ പോലീസാണ് കേസ് അന്വേഷിക്കുന്നത്. വേടന്‍ അടക്കം ഒമ്പത് പേരാണ് ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചനക്കെന്ന പേരിലാണ് ഇവര്‍ ഫ്‌ളാറ്റില്‍ ഒത്തുകൂടിയത്.
കഞ്ചാവ് കേസില്‍ പെട്ടതോടെ സംസ്ഥാന സര്‍ക്കാറിന്റെ നാലാം വാര്‍ഷിക ആഘോഷ പരിപാടിയില്‍ നിന്ന് വേടന്റെ റാപ്പ് ഷോ അടിയന്തരമായി ഒഴിവാക്കി.