ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന കടബാധ്യതയിലാണ് കേരളം, എന്റെ ലേഖനം ഈ വിഷയത്തിലല്ല; വീണ്ടും വിശദീകരണ കുറിപ്പുമായി തരൂര്‍

തിരുവനന്തപുരം : പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ചെഴുതിയ ലേഖനം തിരിഞ്ഞുകൊത്തിയപ്പോള്‍ വലിയ വിവാദങ്ങളും ശശി തരൂര്‍ എംപിയുടെ പിന്നാലെ കൂടിയിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസിനുള്ളില്‍ത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങളും ഉടലെടുത്തു. ഇതോടെ തരൂര്‍ വിശദീകരണവുമായി എത്തി. എന്നാല്‍ അതില്‍ ഒതുങ്ങില്ലായെന്ന് കണ്ടതോടെ ഇപ്പോള്‍ വീണ്ടും വിശദീകരണവുമായി എത്തിയിരിക്കുകയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെന്ന കുറിപ്പിനു പിന്നാലെയാണു തരൂരിന്റെ രണ്ടാം പോസ്റ്റ്.

ശശി തരൂരിന്റെ രണ്ടാം കുറിപ്പ്
”ഇന്ത്യന്‍ എക്‌സ്പ്രസിലെ എന്റെ ലേഖനത്തെക്കുറിച്ചുള്ള വിവാദം അല്‍പം അതിശയിപ്പിച്ചു. കേരളത്തിലെ എംപി എന്ന നിലയില്‍ ഒരു പ്രത്യേക വിഷയത്തെ കുറിച്ചാണ് എഴുതിയത് സ്റ്റാര്‍ട്ടപ്പ് മേഖലയുടെ വളര്‍ച്ചയിലൂടെ കാണുന്ന വ്യവസായ പരിസ്ഥിതിയിലെ മാറ്റം എന്നതു മാത്രം. കോണ്‍ഗ്രസ്സുകാരന്‍ എന്ന നിലയില്‍ ഇതിനു തുടക്കം കുറിച്ചതു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് അഭിമാനത്തോടെ പറയാന്‍ ഈ അവസരം വിനിയോഗിക്കുന്നു. സ്റ്റാര്‍ട്ടപ്പ് വില്ലേജും സംസ്ഥാനത്തിന്റെ സ്റ്റാര്‍ട്ടപ്പ് മിഷനും അദ്ദേഹം ആരംഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യങ്ങള്‍ വികസിച്ചത്. ഇപ്പോഴത്തെ സര്‍ക്കാര്‍ അതിനെ സ്വാഭാവികമായി മുന്നോട്ടു കൊണ്ടുപോയിട്ടുണ്ട്.

എന്നാല്‍, എന്റെ ലേഖനം കേരളത്തിന്റെ സമ്പൂര്‍ണ സാമ്പത്തിക അവസ്ഥയെ വിലയിരുത്താനുള്ള ശ്രമമല്ല. പലവട്ടം ഞാന്‍ പറഞ്ഞതുപോലെ, കേരളം ഇപ്പോഴും വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഉയര്‍ന്ന തൊഴില്‍ക്ഷാമം, പ്രത്യേകിച്ചു വിദ്യാഭ്യാസമുള്ള യുവാക്കളുടെ വിദേശത്തേക്കുള്ള പ്രവാസം, കൃഷി മേഖലയിലെ പ്രതിസന്ധി (റബര്‍, കശുമാവ് മുതലായ മേഖലകളില്‍), ചരിത്രത്തിലാദ്യമായി ഏറ്റവും ഉയര്‍ന്ന കടബാധ്യത എന്നിവ ഉള്‍പ്പെടെ. ഇതൊക്കെ പരിഹരിക്കാന്‍ ഏറെ സമയം വേണ്ടിയിരിക്കുന്നു. എന്നാല്‍, എവിടെയെങ്കിലും ഒരു മേഖലയില്‍ ആശാവഹമായ മാറ്റം കാണുമ്പോള്‍ അതിനെ അംഗീകരിക്കാതിരിക്കുക ചെറുതായിരിക്കും.

ഞാന്‍ ലേഖനം എഴുതിയതിന് അടിസ്ഥാനമായത് 2024ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടാണ്; അതില്‍ നിന്നുള്ള കണക്കുകളും വിവരങ്ങളും ചേര്‍ത്തു തന്നെയാണ് എന്റെ ആശയവിനിമയം. അവസാനമായി ഒരു അഭ്യര്‍ഥന: ലേഖനം വായിച്ചിട്ടു മാത്രമേ അഭിപ്രായം പറയാവൂ! പാര്‍ട്ടി രാഷ്ട്രീയത്തെക്കുറിച്ച് ഒന്നും അതില്‍ ഇല്ല. കേരളം സാമ്പത്തിക പ്രതിസന്ധിയില്‍നിന്നു പുറത്തുവരാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ട് എന്നതിനെക്കുറിച്ചാണു സംസാരിക്കുന്നത്. കഴിഞ്ഞ 16 വര്‍ഷമായി കേരളത്തിലെ സാമ്പത്തിക പുരോഗതിയെക്കുറിച്ച് തന്നെയാണു പലതവണ ഞാന്‍ പറഞ്ഞിട്ടുള്ളതും.’

More Stories from this section

family-dental
witywide