ഗാസ: ഇസ്രായേൽ ജയിലുകളിൽ നേരിട്ട കൊടിയ പീഡനങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞ് മോചിപ്പിക്കപ്പെട്ട പലസ്തീൻ തടവുകാർ. വർഷങ്ങളോളം ഇസ്രായേല്‍ ജയിലിൽ ക്രൂരമായ പീഡനം നേരിട്ട തടവുകാര്‍ കടുത്ത അവശതയോടെയാണ് മോചിതരായത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതോടെ പലരും ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.
”കഴിഞ്ഞ 15 മാസമായി ക്രൂരമായ പീഡനങ്ങളാണ് നേരിട്ടത്. മനുഷ്യത്വരഹിതമായാണ് ഇസ്രായേൽ സൈന്യം പെരുമാറിയത്. ഞങ്ങളോട് പെരുമാറിയതിനെക്കാൾ മാന്യമായാണ് അവർ മൃഗങ്ങളോട് പോലും പെരുമാറിയത്”- ജയിൽമോചിതനായ ഒരു തടവുകാരന്‍റെ വാക്കുകൾ ഇങ്ങനെയാണ്.
ഇതിനിടെ കെറ്റ്‌സിയോട്ട് ജയിലിൽനിന്ന് വിട്ടയക്കപ്പെട്ട പലസ്തീൻ തടവുകാരോട് ഇസ്രായേൽ സൈന്യം പെരുമാറിയ രീതിയിൽ റെഡ്‌ക്രോസ് വോളണ്ടിയർമാർ രോഷം പ്രകടിപ്പിച്ചിരുന്നു. തടവുകാരുടെ കൈകൾ തലക്ക് മുകളിൽ വിലങ്ങണിയിച്ച നിലയിലായിരുന്നു. പലസ്തീൻ തടവുകാർ അനുഭവിച്ച അധിക്ഷേപവും പീഡനവും ഇസ്രായേൽ ജയിലുകളുടെ നേർചിത്രം വെളിപ്പെടുത്തുന്നതാണ് എന്നാണ് ഹമാസ് ഈ വിഷയത്തിൽ പ്രതികരിച്ചത്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി 183 പലസ്തീനികളാണ് ഇതുവരെ മോചിപ്പിക്കപ്പെട്ടത്.