![](https://www.nrireporter.com/wp-content/uploads/2025/02/received_1786051405523825.jpeg)
വാഷിംഗ്ടൺ: റഷ്യയുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57 നോട് കിടപിടിക്കുന്ന അമേരിക്കൻ യുദ്ധ വിമാനമായ എഫ് 35 ഇന്ത്യക്കും സ്വന്തമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിനിടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് തീരുമാനം. ട്രംപ് തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത് എന്നതും ശ്രദ്ധേയമാണ്. ഫ്രഞ്ച് കരുത്തായ റഫാലിന് പിന്നാലെ എഫ് 35 കൂടി എത്തുന്നത് ഇന്ത്യയുടെ ഗെയിം ചെയ്ഞ്ചറാകുമെന്നാണ് വിലയിരുത്തലുകൾ.
ലോക് ഹീൽഡ് മാർട്ടിൻ എഫ് 35 ലൈറ്റനിങ് ലോകത്തിലെ എണ്ണംപറഞ്ഞ ഫൈറ്റർ ജെറ്റുകളിലൊന്നാണ്. ലോക് ഹീൽഡ് മാർട്ടിനാണ് ഈ വിമാനം വികസിപ്പിച്ചെടുത്തത്. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന സൂപ്പർ സോണിക് വിമാനമാണിത്. മറ്റുള്ള വിമാനങ്ങളേക്കാൾ പോരാട്ട ശേഷിയും രഹസ്യ സ്വഭാവവുമുള്ള വിമാനമാണ് എഫ് 35. മണിക്കൂറിൽ 1200 മൈൽ വേഗതയിൽ വരെ പറക്കാനാകും. വിമാനത്തിന് ചുറ്റും 6 ഇൻഫ്രാറെഡ് ക്യാമറകളുണ്ട്. 6000 മുതൽ 8100 കിലോ വരെയുള്ള ആയുധങ്ങൾ വഹിക്കാൻ എഫ് 35 ന് സാധിക്കും.പ്രതിരോധ രംഗത്ത് വർഷാവർഷം ഇന്ത്യ മുടക്കുന്ന പണം കൂടി കൂടി വരുന്ന സാഹചര്യത്തിലാണ് ട്രംപിന്‍റെ പ്രഖ്യാപനം.
അമേരിക്കയുടെ സൗഹൃദ രാജ്യങ്ങളിൽ എഫ് 35 വിമാനം വാങ്ങാൻ ശേഷിയുള്ള പ്രധാന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അതുകൊണ്ടുതന്നെയാണ് എഫ് 35 ഇന്ത്യക്ക് കൈമാറുന്നതും. ഇത്രയേറെ സൗകര്യങ്ങളുള്ള വിമാനത്തിന് 80 മുതൽ 110 ദശലക്ഷം ഡോളർ വരെയാണ് വില. ഓസ്ട്രേലിയ നേരത്തെ 72 എഫ് 35 വിമാനം സ്വന്തമാക്കിയിട്ടുണ്ട്. ബ്രിട്ടനും നോർവേയും ഇറ്റലിയുമെല്ലാം തങ്ങളുടെ വ്യോമസേന ശേഖരത്തിൽ ഈ വിമാനത്തെ എത്തിച്ചിട്ടുണ്ട്.