വാഷിങ്ടൺ: ഗാസ മുനമ്പിൽ നിന്നുള്ള അഭയാർഥികളെ ഈജിപ്ത്, ജോർദാൻ തുടങ്ങിയ അറബ് രാഷ്ട്രങ്ങൾ ഏറ്റെടുക്കണമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം തകർത്ത ഗാസയെ വൃത്തിയാക്കണമെങ്കിൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണം. ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനുമായി താൻ ഇക്കാര്യം സംസാരിച്ചു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്ത അൽ-സിസിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും ട്രംപ് വ്യക്തമാക്കി.
അഭയാർഥികളെ സ്വീകരിക്കാൻ തയ്യാറായതിൻ ജോർദാനെ അഭിനന്ദിക്കുന്നതായി ട്രംപ് പറഞ്ഞു. ഈജിപ്തും ജോർദാനും കൂടുതൽ അഭയാർഥികളെ സ്വീകരിക്കണം. 10.50 ലക്ഷം ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഗാസ മുനമ്പ് ആകെ താറുമാറായികിടക്കുകയാണ്. ഗാസയിൽ കഴിഞ്ഞ കുറേ നാളുകളായി സംഘർഷമുണ്ടാകുന്നു. ആകെ തകർന്നടിഞ്ഞ അവസ്ഥയിലാണ് പ്രദേശമുള്ളത്. നിരവധി പേരാണ് അവിടെ മരിച്ചുവീഴുന്നത്. അതിനാൽ, അറബ് രാജ്യങ്ങളുമായി ചർച്ച ചെയ്ത് അവരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ ആരംഭിക്കും. ഈ സ്ഥലത്ത് അവർക്ക് സമാധാനത്തോടെ ജീവിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പരാമർശങ്ങൾ പതിറ്റാണ്ടുകളായി യുഎസ് പിന്തുടർന്നുവരുന്ന ദ്വിരാഷ്ട്ര പരിഹാരത്തെ പിന്തുണച്ചിരുന്ന യുഎസ് വിദേശനയത്തിൽ നിന്നുള്ള ഒരു പ്രധാന വ്യതിയാനമാണ്. ഗാസയിൽ നിന്നും വെസ്റ്റ് ബാങ്കിൽ നിന്നും പലസ്തീനികളെ അയൽരാജ്യങ്ങളിലേക്ക് മാറ്റണമെന്ന് വാദിച്ച ഇസ്രായേൽ സർക്കാരിലെ ചില തീവ്ര വലതുപക്ഷ വിഭാഗങ്ങളുടെ വീക്ഷണമാണ് ട്രംപിന് എന്നത് ശ്രദ്ധേയമാണ് – ഇസ്രായേൽ സർക്കാർ ഔദ്യോഗികമായി നിഷേധിക്കുകയും എന്നാൽ രഹസ്യമായി ആഗ്രഹിക്കുകയും ചെയ്യുന്ന നിലപാടാണ് കൂസലില്ലാതെ ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
ഒരറ്റ അഭയാർഥിയെ പോലും അമേരിക്കയിലേക്ക് കയറ്റാൻ സമ്മതിക്കാത്ത ട്രംപാണ് ഈജിപ്തിനോടും ജോർദാനോടും ഗാസ അഭയാർഥികളെ സ്വീകരിക്കാൻ ആവശ്യപ്പെടുന്നത്. എന്നാൽ ജോർദാനിലെ അബ്ദുല്ല രാജാവ് ഈ നിലപാടിനെ പണ്ടേ എതിർത്തിരുന്നു. ഈജിപ്ത് പ്രസിഡൻ്റ് അൽ സിസിയും ഈ നിർദേശത്തെ അപലപിച്ചിട്ടുണ്ട്.
ഇത്തരം നിർദേശങ്ങൾ പലസ്തീനികളെ അവരുടെ മാതൃരാജ്യത്ത് നിന്ന് തുടച്ചുനീക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് ഈജിപ്ത് മുന്നറിയിപ്പ് നൽകി. “പലസ്തീനികളുടെ നാടുകടത്തലിനോ പുറത്താക്കലിനോ സമാനമായ ഒരു സാഹചര്യം ഉണ്ടാകുമെന്നും സ്വന്തം ജനങ്ങളില്ലാത്ത ഒരു പലസ്തീൻ രാഷ്ട്രം അർത്ഥശൂന്യമാകുമെന്നും ഈജിപ്ത് പ്രസിഡൻ്റ് വ്യക്തമാക്കുന്നു.
Trump calls for evacuation of Gaza residents for cleaning up