ട്രംപ് വീണ്ടും കലിപ്പില്‍, ക്രിമിയയെച്ചൊല്ലി സെലെന്‍സ്‌കിയോട് വീണ്ടും ഏറ്റുമുട്ടി; ശകാരംകൊണ്ട് മൂടി, ക്രിമിയ വേണമെങ്കില്‍ എന്തുകൊണ്ട് അതിനായി പോരാടിയില്ല?’

വാഷിംഗ്ടണ്‍ ഡിസി: യുക്രെയ്നിലെ വര്‍ഷങ്ങളായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചേക്കാവുന്ന സാധ്യതകള്‍ ചര്‍ച്ചചെയ്യുന്നതിനിടെ ബുധനാഴ്ച ഡോണള്‍ഡ് ട്രംപും യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിയും വീണ്ടും ഉടക്കി. ഇരുവരും ക്രിമിയയെ ചൊല്ലി അസ്വസ്ഥമായ ഒരു സംഭാഷണം നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ക്രിമിയ റഷ്യന്‍ പ്രദേശമായി കണക്കാക്കണമെന്ന് യുഎസ് പ്രസിഡന്റ് ആവശ്യപ്പെട്ടതോടെ സെലന്‍സ്‌കി എതിര്‍ക്കുകയായിരുന്നു. ട്രംപിനോട് യോജിക്കാന്‍ വിസമ്മതിച്ച സെലന്‍സ്‌കി യുക്രെയ്ന്‍ അതിന്റെ അടിസ്ഥാന തത്വങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്ന് ആവര്‍ത്തിച്ചു.

ലണ്ടനില്‍ നടന്ന ഏറ്റവും പുതിയ ചര്‍ച്ചകള്‍ക്കിടയില്‍ യുഎസ് മുന്നോട്ടുവച്ച നിര്‍ദ്ദേശത്തില്‍ റഷ്യയുടെ നിലപാടിനോട് യോജിക്കുന്ന രണ്ട് പ്രധാന പോയിന്റുകള്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യത്തേത് റഷ്യ ക്രിമിയയെ റഷ്യന്‍ പ്രദേശമായി ഔദ്യോഗികമായി അംഗീകരിക്കുന്നു എന്നതാണ്. രണ്ടാമത്തേത് – യുക്രെയ്ന് ഒരിക്കലും നാറ്റോ അംഗമാകാന്‍ കഴിയില്ല എന്നതാണ്. എന്നാല്‍ ഈ രണ്ട് കാര്യങ്ങളും യുക്രെയ്ന്‍ നിരസിച്ചു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ക്രിമിയ ഇപ്പോള്‍ റഷ്യയുടെ ഭാഗമായിരിക്കുന്നതിനെ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ട്രംപ് യുക്രേനിയന്‍ പ്രസിഡന്റിനെ ശകാരിച്ചത്. ‘വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിമിയ നഷ്ടപ്പെട്ടു, അത് ചര്‍ച്ചാവിഷയം പോലുമല്ല,’ പ്രസിഡന്റ് ട്രംപ് തറപ്പിച്ചു പറഞ്ഞു. എന്നാല്‍, അത്തരമൊരു നിര്‍ദ്ദേശം ശക്തമായി നിരസിച്ച സെലെന്‍സ്‌കി, ‘റഷ്യ ക്രിമിയ പിടിച്ചടക്കുന്നതിനെ യുക്രെയ്ന്‍ അംഗീകരിക്കില്ലെന്നും ഇവിടെ സംസാരിക്കാന്‍ ഒന്നുമില്ലെന്നും ഇത് നമ്മുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും തിരിച്ചടിച്ചു. ഇതോടെ ഇരുവരും തമ്മിലുള്ള വാക്കേറ്റം മുറുകി.

യുദ്ധത്തിന് അറുതി വരുത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും സമാധാനത്തിനായി ഞങ്ങള്‍ ഒരു കരാറിനോട് വളരെ അടുത്താണെന്നും എന്നാലിപ്പോള്‍ ചര്‍ച്ചകള്‍ ഒരു സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്നതായി തോന്നുന്നുവെന്നും യുക്രേനിയന്‍ പ്രസിഡന്റിന് ധാര്‍ഷ്ട്യമാണെന്നുമടക്കം ട്രംപ് കുറ്റപ്പെടുത്തി.

തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും യുക്രെയ്നിന്റെ സെലെന്‍സ്‌കിക്കെതിരെ പ്രസിഡന്റ് ട്രംപ് രൂക്ഷമായ ആക്രമണം നടത്തി. ‘ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ‘യുക്രെയ്ന്‍ ക്രിമിയയുടെ അധിനിവേശം നിയമപരമായി അംഗീകരിക്കില്ല. ഇവിടെ സംസാരിക്കാന്‍ ഒന്നുമില്ല’ എന്ന് വീമ്പിളക്കുന്നു. ‘ഈ പ്രസ്താവന റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് വളരെ ദോഷകരമാണ്, കാരണം പ്രസിഡന്റ് ബരാക് ഹുസൈന്‍ ഒബാമയുടെ ആഭിമുഖ്യത്തില്‍ ക്രിമിയ വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടു, അത് ഒരു ചര്‍ച്ചാ വിഷയവുമല്ല,’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ എഴുതി. ‘ക്രിമിയയെ റഷ്യന്‍ പ്രദേശമായി അംഗീകരിക്കാന്‍ ആരും സെലെന്‍സ്‌കിയോട് ആവശ്യപ്പെടുന്നില്ല, പക്ഷേ അദ്ദേഹത്തിന് ക്രിമിയ വേണമെങ്കില്‍, പതിനൊന്ന് വര്‍ഷം മുമ്പ് ഒരു വെടിയുതിര്‍ക്കാതെ റഷ്യയ്ക്ക് കൈമാറിയപ്പോള്‍ അവര്‍ എന്തുകൊണ്ട് അതിനായി പോരാടിയില്ല?’ എന്നും അദ്ദേഹം ചോദിച്ചു.

പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ് 2014ല്‍ യുക്രെയ്‌നില്‍ നിന്ന് കാര്യമായ പ്രതിരോധമൊന്നും കൂടാതെയാണ് റഷ്യ ക്രിമിയന്‍ ഉപദ്വീപിന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ഈ നീക്കത്തെ നിരവധി രാജ്യങ്ങള്‍ അപലപിച്ചിരുന്നു. മാത്രമല്ല, ചുരുക്കം ചില രാജ്യങ്ങള്‍ മാത്രമേ ക്രിമിയയ്ക്ക് മേലുള്ള റഷ്യയുടെ അവകാശവാദം അംഗീകരിച്ചിട്ടുമുള്ളൂ.

More Stories from this section

family-dental
witywide