‘അവര്‍ തിരിച്ചുവന്ന് യാചിക്കും: ‘ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ 100% തീരുവ ഭീഷണി ആവര്‍ത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍ : ഇന്ത്യ ഉള്‍പ്പെടെയുള്ള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ 100% താരിഫ് ഭീഷണി ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വികസ്വര രാജ്യങ്ങള്‍ ഒരു പൊതു കറന്‍സി ആരംഭിക്കാന്‍ മുന്നോട്ടുപോയാല്‍ 100% താരിഫ് ചുമത്തുമെന്ന് പറഞ്ഞുകൊണ്ടാണ് ട്രംപ് വ്യാഴാഴ്ച ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് തന്റെ കര്‍ശന മുന്നറിയിപ്പ് ആവര്‍ത്തിച്ചത്. മോദിയുമായി നിര്‍ണ്ണായക കൂടിക്കാഴ്ചയ്ക്കു മുമ്പായിരുന്നു ട്രംപിന്റെ ഭീഷണി എന്നതും ശ്രദ്ധേയം.

ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന എന്നീ രാജ്യങ്ങള്‍ സ്വന്തം കറന്‍സി സ്ഥാപിക്കുന്നതിന്റെ സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് അത്തരത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ 100% താരിഫ് ചുമത്തുമെന്നായിരുന്നു ട്രംപിന്റെ മറുപടി. യുഎസ് ഇറക്കുമതികള്‍ക്ക് തീരുവ ചുമത്തുന്ന ഏതൊരു രാജ്യത്തിനും പരസ്പര താരിഫ് ചുമത്താനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു ട്രംപിന്റെ പ്രസ്താവന.

‘BRICS നെ മോശം ഉദ്ദേശ്യത്തോടെയാണ് നിയോഗിച്ചത്. ഡോളറുമായി കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ 100% താരിഫ് നേരിടേണ്ടിവരുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അവര്‍ അത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്ന ദിവസം, അവര്‍ തിരിച്ചുവന്ന് പറയും – ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു, ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നു… BRICS മരിച്ചു…,” ട്രംപ് മുന്നറിയിപ്പ് നല്‍കി.

വിദേശ രാജ്യങ്ങളെ ന്യായമായ വ്യാപാര രീതികള്‍ പാലിക്കാന്‍ നിര്‍ബന്ധിച്ചുകൊണ്ട് യുഎസ് സാമ്പത്തിക, ദേശീയ സുരക്ഷയെ ശക്തിപ്പെടുത്തുന്നതിനാണ് പരസ്പര താരിഫ് എന്നാണ് ട്രംപ് ഭരണകൂടത്തിന്റെ വാദം. പുതിയ താരിഫ് ഉടന്‍ പ്രാബല്യത്തില്‍ വരില്ലെന്നും ആഴ്ചകള്‍ എടുത്തേക്കാമെന്നുമാണ് റിപ്പോര്‍ട്ട്. ഇന്ത്യ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളെയും യൂറോപ്യന്‍ യൂണിയനെയും ഈ നീക്കം ഏറ്റവും കഠിനമായി ബാധിക്കുമെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

More Stories from this section

family-dental
witywide