
വാഷിംഗ്ടൺ: മൂന്നാം ലോകമഹായുദ്ധം വിദൂരമല്ലെന്ന മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. തൻറെ നേതൃത്വം ഈ യുദ്ധം തടയുമെന്നാണ് ട്രംപിന്റെ അവകാശവാദം.. യുക്രൈനിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴാണ് ട്രംപ് മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ച് സംസാരിച്ചത്. ആളുകൾ കൊല്ലപ്പെടുന്നത് കാണാൻ ആഗ്രഹിക്കുന്നില്ല. ലോകത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി യുദ്ധങ്ങൾ അവസാനിപ്പിക്കണം.
ലോകമെമ്പാടും അതിനുള്ള അതിവേഗം നീക്കം നടത്തുകയാണെന്നും ട്രംപ് അവകാശപ്പെട്ടു- “മിഡിൽ ഈസ്റ്റിലെ മരണങ്ങളും റഷ്യ – യുക്രൈൻ യുദ്ധത്തെ തുടർന്നുണ്ടായ മരണങ്ങളും നോക്കൂ. അത് അവസാനിപ്പിക്കാൻ പോകുന്നു. മൂന്നാം ലോകമഹായുദ്ധം കൊണ്ട് ആർക്കും ഒരു ലാഭവുമില്ല. അത് അത്ര അകലെയല്ല.” – ട്രംപ് പറഞ്ഞു.
ബൈഡൻറെ ഭരണം ഒരു വർഷം കൂടി തുടർന്നിരുന്നെങ്കിൽ ഇതിനകം മൂന്നാം ലോകമഹായുദ്ധം തുടങ്ങിയിട്ടുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് യുഎസും റഷ്യയും തമ്മിൽ ബുധനാഴ്ച നടന്ന ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതിനും പിന്തുണച്ചതിനും സൗദി അറേബ്യയ്ക്ക് അമേരിക്കൻ പ്രസിഡൻറ് നന്ദിയും അറിയിച്ചു. ചർച്ചകളെ വലിയ ചുവടുവയ്പ്പ് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.