ട്രംപിന്റെ തീരുവ തീരുമാനം ശരിക്കും പണിയായി; നഷ്ട കച്ചവടത്തില്‍ കോടീശ്വരന്മാര്‍

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച പകരം തീരുവയില്‍
ലോകത്തിലെ ഏറ്റവും വലിയ ധനികര്‍ക്ക് ഉണ്ടായത് 50,000 കോടി ഡോളറിലധികം നഷ്ടമെന്ന് റിപ്പോര്‍ട്ട്. യുഎസ് ഓഹരി വിപണികളില്‍ 5 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ട്രംപിന്റെ വലം കൈ സാക്ഷാല്‍ ഇലോണ്‍ മസ്‌ക് വരെ തീരുവ യുദ്ധത്തില്‍പ്പെട്ടു!. 302 ബില്യണ്‍ ഡോളറായി ഇലോണ്‍ മസ്‌കിന്റെ ആസ്തി കുറഞ്ഞു. 130 ബില്യണ്‍ ഡോളര്‍ നഷ്ടമാണ് മസ്‌കിന് ഉണ്ടായത്.

കോടീശ്വരനായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനാണ് രണ്ടാമത്തെ വലിയ നഷ്ടമുണ്ടായത്. അദ്ദേഹത്തിന്റെ ആസ്തി 45.2 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 193 ബില്യണ്‍ ഡോളറിലേക്കെത്തി.

ആല്‍ഫബെറ്റ് സഹസ്ഥാപകന്‍ ലാറി പേജിന് 34.6 ബില്യണ്‍ ഡോളറാണ് നഷ്ടമായത്. മെറ്റയുടെ ഉടമ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 28.1 ബില്യണ്‍ ഡോളറിന്റെ നഷ്ടമുണ്ടക്കി ട്രംപിന്റെ തീരുവ തീരുമാനം.

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തിയായ മുകേഷ് അംബാനിയുടെ ആസ്തി 3.6 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 87.7 ബില്യണ്‍ ഡോളറിലെത്തി. രണ്ടാമത്തെ ധനികനായ ഗൗതം അദാനിയുടെ ആസ്തി 3 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 57.3 ബില്യണ്‍ ഡോളറായി. മൂന്നാം സ്ഥാനത്തും ആഗോളതലത്തില്‍ 45-ാം സ്ഥാനത്തുമുള്ള സാവിത്രി ജിന്‍ഡാലും കുടുംബവും ആസ്തിയില്‍ 2.2 ബില്യണ്‍ ഡോളറിന്റെ നഷ്ടം നേരിട്ടു. അവരുടെ ആസ്തി 33.9 ബില്യണ്‍ ഡോളറായി കുറഞ്ഞു. ശിവ് നാടാറിന്റെ ആസ്തി 1.5 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 30.9 ബില്യണ്‍ ഡോളറായി.

അങ്ങനെ, ലോക വിപണിയെ മുഴുവന്‍ പിടിച്ചുലച്ചുകൊണ്ടാണ് ട്രംപ് തുറന്നുവിട്ട തീരുവ ഭൂതം ചലിക്കുന്നത്. വിമര്‍ശനം പരക്കെ നേരിട്ടിട്ടും ട്രംപ് ഒരടിപോലും പിന്നോട്ടില്ലെന്നാണ് ഇപ്പോഴും വ്യക്തമാക്കുന്നത്.