
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ വധശിക്ഷയിൽ നിന്ന് ഇളവ് നൽകിയ രണ്ട് പേർ ശിക്ഷയിളവ് നിരസിച്ച് രംഗത്ത്. തങ്ങൾക്ക് വധശിക്ഷ തന്നെ വേണമെന്ന് തടവുകാരായ ഷാനൻ അഗോഫ്സ്കിയും ലെൻ ഡേവിസും ഫെഡറൽ കോടതിയോട് ആവശ്യപ്പെട്ടു ഇരുവരും ഇൻഡ്യാനയിലെ ടെറെ ഹൗട്ടിലെ യുഎസ് പെനിറ്റൻഷ്യറിയിലെ തടവുകാരാണ്. പരോൾ ഇല്ലാതെ ശിക്ഷ ജീവപര്യന്തമായി ഇളവ് നൽകുന്ന രേഖകളിൽ ഇരുവരും ഒപ്പിട്ടില്ലെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
എന്നാൽ, വധശിക്ഷ വിധിച്ചതിനെതിരെ ഇരുവരും അപ്പീൽ നൽകിയിരുന്നു. അപ്പീലിനെ പ്രതികൂലമായി ബാധിക്കുമെന്ന് വാദിച്ചാണ് പ്രതികൾ അടിയന്തര ഹരജി സമർപ്പിച്ചത്. വധശിക്ഷ നടപടി നേരിടുന്നവരുടെ അപ്പീലുകൾ ഉയർന്ന സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കറാണ് പതിവ്. തങ്ങളുടെ ശിക്ഷകൾ പരോളില്ലാതെ ജീവപര്യന്തമാക്കി മാറ്റിയാൽ, ഈ ആനുകൂല്യം തങ്ങൾക്ക് നഷ്ടപ്പെടുമെന്ന് പ്രതിഭാഗം വാദിച്ചു. നിരപരാധിത്വം അവകാശപ്പെട്ട് അപ്പീൽ നൽകാനുള്ള തങ്ങളുടെ പദ്ധതികളെ ബൈഡന്റെ നടപടി ബാധിക്കുമെന്നും പ്രതിഭാഗം കൂട്ടിച്ചേർത്തു.
മുൻ ന്യൂ ഓർലിയൻസ് പൊലീസ് ഓഫീസറാണ് ഡേവിസ്. തനിക്കെതിരെ പരാതി നൽകിയ കിം ഗ്രോവ്സ് എന്ന പ്രദേശവാസിയെ കൊലപ്പെടുത്താൻ വാടകകൊലയാളിയെ നിയമിച്ചതിനാണ് ഇയാളെ ശിക്ഷിച്ചത്. അതേസമയം, ഒക്ലഹോമ ബാങ്ക് പ്രസിഡൻ്റ് ഡാൻ ഷോർട്ടിൻ്റെ കൊലപാതകത്തിനാണ് 1989-ൽ അഗോഫ്സ്കി ശിക്ഷിക്കപ്പെട്ടത്. തുടർന്ന് 2004ൽ ജയിലിൽ വെച്ച് ഒരു സഹതടവുകാരനെ കൊലപ്പെടുത്തിയതിനാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിച്ചത്.
Two convicts refuse biden’s pardon from death penalty