
വാഷിംഗ്ടൺ: യുഎഇയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങളുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുഎഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂണ്‍ ബിന്‍ സായിദുമായി വാഷിംഗ്ടണിൽ വച്ച് ട്രംപ് ചര്‍ച്ച നടത്തി. പ്രാദേശിക സുരക്ഷയെക്കുറിച്ചും ‘സാമ്പത്തിക, സാങ്കേതിക ഭാവികളുടെ പുരോഗതിക്കായി നമ്മുടെ പങ്കാളിത്തം എങ്ങനെ വര്‍ധിപ്പിക്കാം’ എന്നതിനെക്കുറിച്ചും കേന്ദ്രീകരിച്ചായിരുന്നു ചര്‍ച്ചകള്‍ എന്ന് ട്രംപ് പറഞ്ഞു.
ഷെയ്ഖ് തഹ്നൂനുമായുള്ള കൂടിക്കാഴ്ചക്കിടെ അമേരിക്കയുമായുള്ള യുഎഇയുടെ നയതന്ത്ര ബന്ധത്തെ ട്രംപ് പുകഴ്ത്തിയത് ശ്രദ്ധേയമായി. ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും ഡാറ്റാ സെന്ററുകളെ തണുപ്പിക്കാന്‍ സഹായിക്കുന്ന സ്‌പെഷ്യാലിറ്റി കെമിക്കലുകളുടെയും ശേഷി വര്‍ധിപ്പിക്കുന്ന ADNOC യുടെ അന്താരാഷ്ട്ര നിക്ഷേപ വിഭാഗമായ XRG വഴിയുള്ള യുഎസ് ഇടപാടുകളില്‍ അബുദാബി കണ്ണുവയ്ക്കുന്നുണ്ട്.
ഏറ്റവും നൂതനമായ എഐ ചിപ്പുകളിലേക്കുള്ള സ്ഥിരമായ മാറ്റവും യുഎഇ ലക്ഷ്യമിടുന്നുണ്ട്. യുഎസ് സമീപ ഭാവിയില്‍ നടപ്പാക്കാന്‍ സാധ്യതയുള്ള കയറ്റുമതി നിയന്ത്രണങ്ങള്‍ എഐ മോഡലുകള്‍ വികസിപ്പിക്കാനുള്ള യുഎഇയുടെ വമ്പന്‍ അഭിലാഷങ്ങള്‍ക്ക് ഭീഷണിയായേക്കാം.അമേരിക്കന്‍ ടെക്, ഫിനാന്‍സ് ഭീമന്മാരെ യുഎഇ ഇതിനകം കീഴടക്കിക്കഴിഞ്ഞു. യുഎഇ സര്‍ക്കാരിലുടനീളം എഐ സേവനങ്ങള്‍ നടപ്പിലാക്കുന്നതിനായി അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ തഹ്നൂന്‍ മൈക്രോസോഫ്റ്റുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. അതേസമയം എന്‍വിഡിയയുടെയും എലോണ്‍ മസ്‌കിന്റെയും xAI, അബൂദബിയിലെ MGX, മൈക്രോസോഫ്റ്റ് എന്നിവയുടെ പിന്തുണയോടെ 30 ബില്യണ്‍ ഡോളറിന്റെ ബ്ലാക്കറോക്ക് എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കാളിത്തത്തില്‍ ചേരാനും സമ്മതം അറിയിച്ചിരുന്നു.