
കൊച്ചി: കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ- ചൂരല്‍മല ദുരന്ത ബാധിതരുടെ ബാങ്ക് വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെ ഹൈക്കോടതിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ദുരന്ത ബാധിതരുടെ ബേങ്ക് വായ്പ പുനക്രമീകരിക്കുമെന്നും ഒരു വര്‍ഷത്തെ മൊറട്ടോറിയവും ഉള്‍പ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞു. വായ്പയില്‍ ബാക്കിയുള്ള തുകയും പലിശയും പുതിയ വായ്പയായി കണക്കാക്കുമെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. വായ്പ പുനക്രമീകരിച്ചതില്‍ കേന്ദ്രത്തോട് കടുത്ത അതൃപ്തിയാണ് ഹൈക്കോടതി പ്രകടിപ്പിച്ചത്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലെ തീരുമാനമെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിൻ്റെ മറുപടി.
ദുരന്ത ബാധിതര്‍ക്ക് വായ്പാ തിരിച്ചടവിന് കൂടുതല്‍ സമയം നല്‍കുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. മൊറട്ടോറിയം കാലയളവിലും വായ്പക്ക് പലിശയുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. മൊറട്ടോറിയം കാലയളവിലും വായ്പക്ക് പലിശ ഈടാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കി. അങ്ങനെയെങ്കില്‍ വായ്പയെടുത്ത ദുരന്ത ബാധിതര്‍ക്ക് എന്ത് ഗുണമെന്നായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശം.
ദുരന്ത ബാധിതരുടെ ദുരവസ്ഥ ആര് പരിഗണിക്കുമെന്ന് കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. സാഹചര്യം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നും ഒരു വര്‍ഷത്തിന് ശേഷം വായ്പാ തിരിച്ചടവിന് ശേഷിയുണ്ടാകുമെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. ബാങ്കേഴ്‌സ് സമിതിയുടെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയോ എന്നും സമിതിയുടെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാത്രമാണോ കേന്ദ്രം തീരുമാനമെടുക്കുന്നതെന്നും ഹൈക്കോടതി ചോദിച്ചു. വായ്പ എഴുതിത്തള്ളുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ മനസര്‍പ്പിച്ച് തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.