
ഇഗ്വാന, എലി, കാട്ടുപന്നി തുടങ്ങിയ ജീവികളെയൊക്കെ കൊന്നുതിന്നാൻ പ്രോത്സാഹിപ്പിച്ച് യുഎസ്. പ്രജനനശേഷി കൂടിയ ഇവ ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഈ ജീവികളെയൊക്കെ കൊന്നുതിന്നാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്. ആക്രമകാരികളായ ജീവികളെ കുറിച്ചുള്ള ബോധവത്കരണ വാരമായിരുന്നു ഫെബ്രുവരി 24 മുതൽ 28 വരെ.
ബോധവത്കരണ പരിപാടികളുടെ പ്രചാരണാർഥം യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് അഥവാ FWS എന്ന ഏജൻസി പുറത്തിറക്കിയ ലിസ്റ്റിലാണ് പെരുച്ചാഴിയും കാട്ടുപന്നിയുമൊക്കെ ഉൾപ്പെട്ടത്. സ്വാഭാവികമായ ആവാസവ്യവസ്ഥയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവയാണ് ഈ ജീവികളെന്നും ജനജീവിതം ദുസ്സഹമാക്കുന്നതിനാൽ ഇവയെ ഭക്ഷിക്കാനാരംഭിക്കുക എന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്.
ഈ ജീവികളെ കുറിച്ച് പരാതികൾ പറയാതെ, അവരെ തിന്നുന്നതാണ് എന്തുകൊണ്ടും നല്ലത് എന്നാണ് അധികൃതര്‍ തന്നെ പറയുന്നത്. കാട്ടുപന്നിയൊക്കെ വളരെ രുചികരമാണെന്നാണ് ഒരു പ്രസ്താവനയിൽ പറയുന്നത്. ജീവികളെ ഭക്ഷിക്കുക എന്നത് ശാശ്വത പരിഹാരമല്ലെങ്കിലും തല്ക്കാലത്തേക്ക് ഈ വഴി ഒന്ന് ശ്രമിച്ചു നോക്കൂ എന്നാണ് നിര്‍ദേശം.