
വാഷിംഗ്ടൺ: ഇറാനിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഇറാഖിന് അനുവദിച്ച ഉപരോധ ഇളവ് യുഎസ് അവസാനിപ്പിച്ചതായി റിപ്പോർട്ട്. ഇറാനുമേൽ പരമാവധി സമ്മർദ്ദം ചെലുത്തുക എന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയത്തിന്റെ ഭാഗമാണ് ഈ നീക്കം. ഇളവ് പുതുക്കേണ്ടതില്ല എന്ന തീരുമാനം ‘ഇറാനെ സാമ്പത്തികമായ ആശ്വാസത്തിന് അനുവദിക്കുന്നില്ലെന്ന്’ ഉറപ്പാക്കാൻ തങ്ങൾ എടുത്തതാണെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കിയിട്ടുമുണ്ട്.
മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ കീഴിൽ ഇറാനുമായി ചർച്ച നടത്തി തയാറാക്കിയ ആണവ കരാർ ട്രംപ് ഉപേക്ഷിച്ചതിന് ശേഷം 2018ൽ യുഎസ് ഇറാനിൽ വീണ്ടും ഉപരോധം ഏർപ്പെടുത്തുകയായിരുന്നു. അന്ന്, ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്ന മറ്റു രാജ്യങ്ങൾക്കുമേലും ട്രംപ് വ്യാപക ഉപരോധം ഏർപ്പെടുത്തി. എന്നാൽ, യു.എസിന്റെ ‘പ്രധാന പങ്കാളി’ എന്ന നിലയിൽ ഇറാഖിന് ഇളവുകളും നൽകി. ജനുവരിയിൽ യുഎസ് പ്രസിഡന്റായി രണ്ടാം തവണയും വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിനുശേഷം ഇറാനെതിരെ ‘പരമാവധി സമ്മർദ്ദം’ ചെലുത്തുക എന്ന തന്റെ നയം ട്രംപ് വീണ്ടും കൊണ്ടുവന്നു.
‘ഇറാന്റെ ആണവ ഭീഷണി അവസാനിപ്പിക്കാനും അവരുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതി ഇല്ലാതാക്കാനും തീവ്രവാദ ഗ്രൂപ്പുകളെ പിന്തുണക്കുന്നതിൽ നിന്ന് തടയാനും പ്രസിഡന്റ് പരമാവധി സമ്മർദ്ദ പ്രചാരണത്തിന് ഒരുങ്ങുന്നു’ എന്ന് ബാഗ്ദാദിലെ യുഎസ് എംബസിയുടെ വക്താവ് നേരത്തെ പറഞ്ഞിരുന്നു. ‘ഇറാനിയൻ ഊർജ്ജ സ്രോതസ്സുകളെ ആശ്രയിക്കുന്നത് എത്രയും വേഗം ഇല്ലാതാക്കാൻ’ വക്താവ് ഇറാഖിനോട് ആവശ്യപ്പെടുകയായിരുന്നു.