
ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ വടക്കുകിഴക്കൻ കടൽ തീരത്ത് അമേരിക്കൻ ചരക്ക് കപ്പലും പോർച്ചുഗീസ് ഓയിൽ ടാങ്കറും കൂട്ടിയിടിച്ച് കത്തി. 32 പേരെങ്കിലും അപകടത്തിൽപ്പെട്ടതായിട്ടാണ് റിപ്പോര്‍ട്ട്. ഇവരിൽ ഭൂരിപക്ഷം പേരെയും തീ പടർന്ന കപ്പലിൽ നിന്ന് കരയിൽ എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയതായും വിവരമുണ്ട്. അമേരിക്കൻ കമ്പനിയായ സ്റ്റെന ഇമ്മാക്കുലേറ്റ് എന്ന ടാങ്കറും പോർച്ചുഗലിന്റെ സോളോങ് എന്ന ചരക്ക് കപ്പലുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ കാരണം വ്യക്തമല്ല.
ഇംഗ്ലീഷ് കടൽത്തിരത്തെ തിരക്കേറിയ കപ്പൽ പാതയിലാണ് അപകടമുണ്ടായത്. ബ്രിട്ടന്റെ വടക്കുകിഴക്കൻ തീരത്തുള്ള തുറമുഖങ്ങളിൽ നിന്ന് നെതർലാൻഡ്‌സ്, ജർമ്മനി എന്നിവിടങ്ങളിലേക്ക് ഗതാഗതം നടക്കുന്ന പാതയിലാണ് അപകടം. സ്കോട്ടിഷ് തുറമുഖമായ ഗ്രാഞ്ച്മൗത്തിൽ നിന്ന് പുറപ്പെട്ട് നെതർലാൻഡിലേക്ക് പോകുകയായിരുന്നു ചരക്കു കപ്പൽ. ഗ്രീസിൽ നിന്ന് പുറപ്പെട്ടതാണ് അമേരിക്കൻ ഓയിൽ ടാങ്കർ. ബ്രിട്ടീഷ് തീരസംരക്ഷണ സേനയും അഗ്നിശമന സേനയും അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല.