
വാഷിംഗ്ടണ്‍: യുഎസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ (ഡിഎന്‍ഐ) തുള്‍സി ഗബ്ബാര്‍ഡ് ഇന്ത്യസന്ദര്‍ശിക്കും. ഇന്തോ-പസഫിക് മേഖലയിലേക്കുള്ള ഒരു ബഹുരാഷ്ട്ര യാത്രയുടെ ഭാഗമായാണ് ഇന്ത്യയിലേക്കെത്തുക. തിങ്കളാഴ്ച യാത്ര ആരംഭിച്ചിട്ടുണ്ട്. യാത്രയില്‍ ഇന്ത്യക്കു പുറമെ, ജപ്പാന്‍, തായ്ലന്‍ഡ് എന്നിവയും സന്ദര്‍ശിക്കും.
ഹോണോലുലുവിലേക്കാണ് ആദ്യം എത്തുക. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമാധാനം, സ്വാതന്ത്ര്യം, സമൃദ്ധി എന്നീ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് ‘ശക്തമായ ബന്ധങ്ങള്‍, ധാരണ, തുറന്ന ആശയവിനിമയ മാര്‍ഗങ്ങള്‍ എന്നിവ കെട്ടിപ്പടുക്കുക’ എന്നത് ലക്ഷ്യത്തോടെയുള്ള യാത്രയാണിതെന്നും അവര്‍ പറഞ്ഞു.
യു.എസ് ജനപ്രതിനിധി സഭയിൽ മതഗ്രന്ഥമെന്ന നിലയിൽ ഭഗവദ്ഗീതയുപയൊഗിച്ച് ആദ്യമായി സത്യപ്രതിജ്ഞ നടത്തിയ തുൾസി, അമേരിക്കൻ വംശജയായ ഹിന്ദു മത വിശ്വാസിയാണ്.
തുള്‍സിയുടെ ഇന്ത്യയിലേക്കുള്ള ആദ്യ സന്ദര്‍ശനമാണിത് എന്നതും ശ്രദ്ധേയം. ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തിന് പിന്നാലെയാണ് അവരുടെ ഇന്ത്യാ സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി മോദി തുളസി ഗബ്ബാര്‍ഡുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യ-യുഎസ് സൗഹൃദത്തിന്റെ ‘ശക്തമായ വക്താവ്’ എന്ന് അവരെ വിശേഷിപ്പിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി മോദിയെ സ്വാഗതം ചെയ്യാന്‍ കഴിഞ്ഞത് ഒരു ‘ബഹുമതി’ ആണെന്നും തുള്‍സിയും വിശേഷിപ്പിച്ചു.