ട്രംപിന് തിരിച്ചടി; ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരമായ പദവി റദ്ദാക്കാന്‍ കഴിയില്ലെന്ന് യുഎസ് ജഡ്ജി

വാഷിംഗ്ടണ്‍ : ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരമായ പദവി ട്രംപിന് റദ്ദാക്കാന്‍ കഴിയില്ലെന്ന് യുഎസ് ജഡ്ജിയുടെ വിധി.

ബൈഡന്‍ കാലഘട്ടത്തിലെ പ്രത്യേക പ്രോഗ്രാമിന്റെ ഭാഗമായി നിയമപരമായി യുഎസില്‍ പ്രവേശിച്ച ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിന് കുടിയേറ്റക്കാരുടെ നാടുകടത്തല്‍ സംരക്ഷണങ്ങളും വര്‍ക്ക് പെര്‍മിറ്റുകളും ട്രംപ് ഭരണകൂടത്തിന് ഉടനടി റദ്ദാക്കാന്‍ കഴിയില്ലെന്നാണ് യുഎസ് ഫെഡറല്‍ ജഡ്ജി തിങ്കളാഴ്ച വിധിച്ചത്.

ഏപ്രില്‍ 24 ന് ആ കുടിയേറ്റക്കാരുടെ നിയമപരമായ പദവി അവസാനിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുന്നതില്‍ നിന്ന് ഇതോടെ ട്രംപ് ഭരണകൂടത്തിന് പിന്മാറേണ്ടി വരും. യുഎസ് ജില്ലാ കോടതി ജഡ്ജി ഇന്ദിര തല്‍വാനിയുടേതാണ് വിധി.

ഏപ്രില്‍ 24 നുള്ളില്‍ സ്വയം നാടുകടത്തേണ്ടിവരുമെന്നും അല്ലെങ്കില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റുമാരുടെ അറസ്റ്റും നാടുകടത്തലും നേരിടേണ്ടിവരുമെന്നും ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപിന് തിരിച്ചടിയായി കോടതി വിധിയെത്തിയത്. അര ദശലക്ഷത്തിലധികം ക്യൂബക്കാര്‍, ഹെയ്തിക്കാര്‍, നിക്കരാഗ്വക്കാര്‍, വെനിസ്വേലക്കാര്‍ എന്നിവര്‍ക്ക് ബൈഡന്‍ ഭരണകൂടം നല്‍കിയ ഇമിഗ്രേഷന്‍ പരോള്‍ എന്നറിയപ്പെടുന്ന നിയമപരമായ സംരക്ഷണം പിന്‍വലിക്കുന്നതില്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിന്തിരിയേണ്ടി വരും. ഓരോ കേസും പുനഃപരിശോധിക്കാതെ കൂട്ട പരോള്‍ പിരിച്ചുവിടലുകള്‍ നടക്കില്ലെന്ന് ജഡ്ജി തല്‍വാനി പറഞ്ഞു.

‘DHS പ്രോഗ്രാമുകള്‍ പാലിക്കുകയും നിയമപരമായി രാജ്യത്ത് പ്രവേശിക്കുകയും ചെയ്ത പൗരന്മാരല്ലാത്തവരുടെ നിയമപരമായ പദവി, ഓരോ കേസും അനുസരിച്ച് ന്യായീകരിക്കാതെ, നേരത്തെ അവസാനിപ്പിക്കുന്നത് നിയമവാഴ്ചയെ ദുര്‍ബലപ്പെടുത്തുന്നു,’ ബോസ്റ്റണിലെ ഫെഡറല്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ അംഗമായ തല്‍വാനി വ്യക്തമാക്കി.

CHNV എന്നറിയപ്പെടുന്ന ആ പ്രോഗ്രാമിന് കീഴില്‍, ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനിസ്വേല എന്നിവിടങ്ങളില്‍ നിന്നുള്ള ആകെ 532,000 കുടിയേറ്റക്കാര്‍ക്ക് യുഎസ് ആസ്ഥാനമായുള്ള വ്യക്തികളില്‍ നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് നേടിയ ശേഷം യുഎസിലേക്ക് എത്താന്‍ അനുവാദം ലഭിച്ചു. യുഎസില്‍ എത്തിയശേഷം, അവര്‍ക്ക് ഇമിഗ്രേഷന്‍ പരോള്‍ ലഭിക്കുകയും രണ്ട് വര്‍ഷത്തേക്ക് നിയമപരമായി യുഎസില്‍ ജോലി ചെയ്യാന്‍ അനുവാദം ലഭിക്കുകയും ചെയ്തു. ഇത് ഇല്ലാതാക്കാനായിരുന്നു ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

More Stories from this section

family-dental
witywide