യു.എസ് പിന്മാറ്റം : സാമ്പത്തിക സ്ഥിതിഗുരുതരമാക്കുമെന്ന് ലോകാരോഗ്യ സംഘടന; ചിലവുചുരുക്കലിലേക്ക്

ജനുവരി 20 ന് അധികാരമേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ച പ്രധാന തീരുമാനങ്ങളില്‍ ഒന്നായിരുന്നു ലോകാരോഗ്യ സംഘടനയില്‍ നിന്ന് അമേരിക്കയുടെ പിന്മാറ്റം. കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിലെ പോരായ്മ ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ നീക്കം. ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നുള്ള പ്രതിസന്ധി നേരിടാനായി ചെലവു ചുരുക്കാന്‍ നീക്കം തുടങ്ങിയിരിക്കുകയാണ് സംഘടന.

‘യുഎസ് പ്രഖ്യാപനം നമ്മുടെ സാമ്പത്തിക സ്ഥിതി ഗുരുതരമാക്കും’ എന്ന് ജീവനക്കാര്‍ക്കുള്ള കത്തില്‍ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഡാനം വ്യക്തമാക്കി. സംഘടനയുടെ ആകെ ബജറ്റിന്റെ 18% നല്‍കുന്നത് യുഎസാണ്. യാത്രച്ചെലവുകള്‍, പുതിയ നിയമനങ്ങള്‍ എന്നിവ കുറയ്ക്കും. അതേസമയം, ഗുരുതര വിഷയങ്ങളില്‍ ഇടപെടാതിരിക്കില്ല. മുന്‍ഗണനകള്‍ പുതുക്കി നിശ്ചയിക്കും. കൂടുതല്‍ ചെലവുചുരുക്കല്‍ പദ്ധതികള്‍ പിന്നീടു പ്രഖ്യാപിക്കുമെന്നും ജീവനക്കാര്‍ക്കുള്ള കത്തില്‍ പറയുന്നു.

ഐക്യരാഷ്ട്രസഭയുടെ ഭാഗമായ ഈ അന്താരാഷ്ട്ര ഏജന്‍സി 1948 ലാണ് സ്ഥാപിതമായത്. ലോകത്തിലെ ഏറ്റവും കഠിനമായ പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ പോരാടുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുന്ന 194 രാജ്യങ്ങള്‍ ഇതില്‍ അംഗങ്ങളാണ്. കോവിഡ്19, സിക്ക, എച്ച്‌ഐവി പോലുള്ള സാംക്രമിക രോഗങ്ങളെയും ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളെയും ചെറുക്കാനും ലോകാരോഗ്യ സംഘടന കഠിനശ്രമം നടത്തിവരുന്നു. മാത്രമല്ല, ലോകത്തിലെ ദരിദ്രവും യുദ്ധക്കെടുതി നേരിടുന്നതുമായ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പോഷകാഹാരക്കുറവിനെതിരെ പോരാടുന്നതിനും വാക്‌സിനുകള്‍ വിതരണം ചെയ്യുന്നതിനും സഹായവും സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശവും നല്‍കുന്നതിനും പ്രവര്‍ത്തിക്കുന്നു. അതിന്റെ ദ്വിവത്സര ബജറ്റ് 6.8 ബില്യണ്‍ ഡോളറാണ്. ഇതില്‍ ഏറ്റവും വലിയ ദാതാക്കളില്‍ ഒന്നാണ് യുഎസ്.

ഏജന്‍സിയില്‍ നിന്ന് യുഎസിനെ പിന്‍വലിക്കാനുള്ള ട്രംപിന്റെ എക്‌സിക്യൂട്ടീവ് ഉത്തരവ് അദ്ദേഹത്തിന്റെ രണ്ടാമത്തെ ശ്രമമാണ്. അദ്ദേഹത്തിന്റെ ആദ്യ കാലയളവില്‍ അവതരിപ്പിച്ച അദ്ദേഹത്തിന്റെ മുന്‍ പദ്ധതി മുന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റദ്ദാക്കിയിരുന്നു. ലോകാരോഗ്യ സംഘടനയെ വളരെക്കാലമായി വിമര്‍ശിച്ചുകൊണ്ടിരുന്ന ട്രംപ് സംഘടനയ്ക്കുള്ള യുഎസ് സാമ്പത്തിക സംഭാവന ‘ഭാരമുള്ളതാണ്’ എന്നും പരാതിപ്പെട്ടിരുന്നു.

വര്‍ഷങ്ങളായി, വസൂരി നിര്‍മാര്‍ജനം ചെയ്യാനും, ലോകമെമ്പാടുമുള്ള പോളിയോ കേസുകള്‍ 99% കുറയ്ക്കാനും, ലോകത്തിലെ അന്ധതയുടെ പ്രധാന കാരണമായ മലേറിയയുടെയും ട്രാക്കോമയുടെയും വ്യാപനം വളരെയധികം കുറയ്ക്കാനും ലോകാരോഗ്യ സംഘടന പ്രവര്‍ത്തിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide