
മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ ടി ക്ക് കുരുക്ക് മുറുകുന്നു. എസ്എഫ്ഐഒ നടപടികൾക്ക് തൽക്കാലം സ്റ്റേ ഇല്ലെന്ന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയതോടെ വീണയെ അടക്കം പ്രതിയാക്കിയേക്കും. വീണയെ പ്രതിയാക്കുന്ന സാഹചര്യമുണ്ടായാൽ അത് മുഖ്യമന്ത്രിക്കും തലവേദനയാകും. മുഖ്യമന്ത്രിയുടെ രാജി ആവശ്യവുമായി രംഗത്തുള്ള പ്രതിപക്ഷം, പ്രതിഷേധം ശക്തമാക്കിയേക്കും. എസ്എഫ്ഐഒയുടെ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജിയാണ് ഇന്ന് ഡൽഹി ഹൈക്കോടതി തള്ളിയത്. ഹർജി വീണ്ടും ഈ മാസം 22 ന് ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റെ ബെഞ്ച് പരിഗണിക്കും. കുറ്റപത്രം നൽകിയ ശേഷം ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി പറഞ്ഞു.
സിഎംആർഎല്ലിനായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആണ് കോടതിയിൽ ഹാജരായത്. കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് സിഎംആർഎൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതിയുടെ അനുമതി ഇല്ലാതെ വിചാരണ തുടങ്ങരുതെന്നും എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോർട്ട് നൽകിയോ എന്ന് വ്യക്തമാക്കാൻ കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. ഹർജിയിൽ എസ്എഫ്ഐഒയ്ക്കും കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനും കോടതി നോട്ടീസ് അയച്ചിരുന്നു.
ഏപ്രിൽ 22 ന് കേസ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് പരിഗണിക്കും. കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിന് വിട്ടത്. സിഎംആർഎല്ലിന് വേണ്ടി കപിൽ സിബലും കേന്ദ്ര സർക്കാരിനായി അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവും കോടതിയിൽ ഹാജരായി.
ഒരു വർഷത്തോളമായി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതാണ് കേസ്. ആദ്യം കേസ് പരിഗണിച്ചത് ജസ്റ്റിസ് നവീൻ ചവ്‌ലയായിരുന്നു. പിന്നീട് ജസ്റ്റിസ് സുബ്രഹ്മണ്യൻ പ്രസാദ്, പിന്നാലെ ജസ്റ്റിസ് സി ഡി സിംഗ്, ഇപ്പോൾ ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയയുമാണ് കേസ് പരിഗണിക്കുന്നത്. എസ്എഫ്ഐഒ കുറ്റപ്പത്രം സമർപ്പിച്ച സാഹചര്യത്തിൽ ഹർജിക്ക് നിലനിൽപ്പില്ലാതായെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുറ്റപത്രം നൽകില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് നൽകിയെന്ന വാദം ഉയർന്ന സാഹചര്യത്തിലാണ് കേസ് ചീഫ് ജസ്റ്റിസിൻ്റെ തീരുമാനത്തിന് വിട്ടത്.