
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുള്ള മുഖചിത്രത്തിന് പിന്നാലെ പ്രമുഖ തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്ര സർക്കാർ ബ്ലോക്ക് ചെയ്തു. കാർട്ടൂൺ പ്രസിദ്ധീകരിക്കപ്പെട്ടതിന് പിന്നാലെ ബിജെപി തമിഴ്നാട് ഘടകം കേന്ദ്രമന്ത്രി എൽ മുരുഗന് പരാതി നൽകിയിരുന്നു. ട്രംപിന് സമീപം കൈവിലങ്ങിട്ട് മോദി ഇരിക്കുന്നതായിരുന്നു മുഖചിത്രം. വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യപ്പെട്ടതിന് പിന്നാലെ കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതാണെന്ന് എല്‍ മുരുകന്റെ ഓഫീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, വികടൻ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്‌തത് സംബന്ധിച്ച് കേന്ദ്ര സർക്കാരിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല. ഉചിതമായ തീരുമാനമെന്നാണ് തമിഴ്‌നാട്ടിലെ ബിജെപി നേതാക്കളുടെ പ്രതികരണം. മോദിയുടെ ഭരണമികവ് ലോകം അംഗീകരിക്കുമ്പോൾ മാധ്യമങ്ങൾ അതിരു വിടാൻ പാടില്ലെന്ന് ബിജെപി നേതാവ് വിനോജ് പി സെൽവം പറഞ്ഞു.
ഇന്ത്യയിലേക്ക് തിരിച്ചയച്ച അനധികൃത കുടിയേറ്റക്കാരുടെ കൈ വിലങ്ങിടുന്നവിഷയം മോദി വേണ്ട വിധം ഏറ്റെടുക്കാത്തതാണ് കാര്‍ട്ടൂൺ വിമർശിച്ചു. ട്രംപുമായുള്ള കൂടിക്കാഴ്ചയുടെ പശ്ചാതലത്തിലായിരുന്നു വികടന്റെ വിമര്‍ശനം.