
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് ഭരണകൂടം അടുത്തിടെ വിസ റദ്ദാക്കിയത് 300-ലധികം വിദ്യാർത്ഥികളുടെ. ഇത് അമേരിക്കയിൽ താമസിക്കുന്ന നിരവധി ഇന്ത്യൻ, മറ്റ് അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. കൂടുതൽ വിദ്യാർത്ഥികളെ നാടുകടത്തൽ സമീപഭാവിയിലുണ്ടെന്ന് സൂചിപ്പിച്ച് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ ഭീതി വർദ്ധിപ്പിക്കുകയും ചെയ്തു
കാമ്പസ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്നാണ് ആരോപണം. പ്രതിഷേധങ്ങളിൽ ശാരീരികമായി പങ്കെടുത്തവർ മാത്രമല്ല, സോഷ്യൽ മീഡിയയിൽ “രാജ്യവിരുദ്ധ” പോസ്റ്റുകൾ ലൈക്ക് ചെയ്യുകയോ ഷെയർ ചെയ്യുകയോ കമൻ്റ് ചെയ്യുകയോ ചെയ്ത വിദ്യാർത്ഥികളെയും ഇത് ഉൾപ്പെടുത്തുന്ന രീതിയിൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
പ്രതിഷേധിക്കുന്ന ഭ്രാന്തൻമാരെ ഞങ്ങൾ എല്ലാ ദിവസവും തിരയുകയാണ് എന്നാണ് ദേശീയ സുരക്ഷയിൽ കടുത്ത നിലപാടിന് പേരുകേട്ട മാർക്കോ റൂബിയോ പറഞ്ഞത്. ചോദ്യം ചെയ്യപ്പെടുന്ന വിദ്യാർത്ഥികൾ വിനാശകരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നുണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ വിസ റദ്ദാക്കാൻ കാരണമായ കൃത്യമായ പ്രവർത്തനങ്ങൾ എന്തെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.