മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമത്തിനെതിരെ നിരാഹാര സമരം: വിപി സുഹറ കസ്റ്റഡിയിൽ, പിന്തുണ അറിയിച്ച് സുരേഷ് ഗോപി

ഡൽഹി ജന്തർമന്ദറിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ച സാമൂഹ്യപ്രവർത്തക വി.പി. സുഹറ പൊലീസ് കസ്റ്റഡിയിൽ. പൊലീസ് അനുമതി നൽകിയ സമയപരിധി കഴിഞ്ഞിട്ടും സമരം തുടർന്നതോടെയാണ് വി.പി. സുഹറയെ കസ്റ്റഡിയിലെടുത്തത്. മുസ്ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു വി.പി. സുഹറയുടെ സമരം.

മുസ്ലിം വ്യക്തി നിയമം ഭേദഗതി ചെയ്യുക, പിന്തുടർച്ചാവകാശത്തിൽ ലിംഗനീതി ഉറപ്പാക്കുക, മാതാപിതാക്കൾ മരണപ്പെട്ട അനാഥ പേരമക്കൾക്കും പിന്തുടർച്ചാവകാശം അനുവദനീയമാക്കുക, സ്വത്ത് അന്യാധീനപ്പെട്ടു പോകാതിരിക്കാൻ മക്കൾക്കോ അടുത്ത ബന്ധുക്കൾക്കോ വിൽപത്രം എഴുതി വെക്കാനുള്ള അവകാശം മുസ്ലിംകൾക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സുഹറയുടെ നിരാഹാര സമരം. ദില്ലി ജന്തർമന്ദറിലായിരുന്നു വി.പി. സുഹറയുടെ സമരം.

കസ്റ്റഡിയിലായതോടെ വി.പി. സുഹറയെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫോണിൽ വിളിച്ച് സംസാരിച്ചു. സുഹറ ഉന്നയിക്കുന്ന വിഷയങ്ങൾ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽപെടുത്തുമെന്ന് സുരേഷ്ഗോപി ഉറപ്പ് നൽകി.

തൻ്റെ ആവശ്യങ്ങൾ നേടാതെ ഡൽഹിയിൽ നിന്ന് മടങ്ങില്ലെന്നും സമരത്തിൽ നിന്ന് എന്ത് വന്നാലും പിന്മാറില്ലെന്നും വി.പി. സുഹറ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. നിശബ്ദരാക്കപ്പെട്ടവർക്ക് വേണ്ടിയാണ് ശബ്ദിക്കുന്നത്. ഇനി ജയിക്കാതെ പിന്തിരിയില്ല, വെള്ളം പോലും കുടിക്കില്ല. 2016 മുതൽ സുപ്രീം കോടതിയിൽ കേസുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനും കേന്ദ്രത്തിനും നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നും വി.പി. സുഹറ പറഞ്ഞു.