
കേന്ദ്ര സർക്കാരിന്റെ അതിവേഗ നീക്കത്തിലൂടെ വഖഫ് ഭേദഗതി നിയമം ഇന്നുമുതൽ പ്രാബല്യത്തിൽ. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കി. പാർലമെന്റിലെ ഇരു സഭകളും പാസാക്കിയ വഖഫ് ഭേദഗതി ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകിയതിന് പിന്നാലെ തന്നെ കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ഇന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയമാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഏപ്രിൽ എട്ട് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്നാണ് വിജ്ഞാപനത്തിൽ പറയുന്നത്. നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഒന്നിന് പുറകെ ഒന്നായി പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ നീക്കമെന്നത് ശ്രദ്ധേയമായി.
അതേസമയം, വഖഫ് നിയമ ഭേദഗതിക്ക് എതിരായ ഹർജികളിൽ കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ തടസഹർജി ഫയൽ ചെയ്തിട്ടുണ്ട്. കേന്ദ്രത്തിന്റെ വാദം കൂടി കേൾക്കണം എന്നാവശ്യപ്പെട്ടാണ് ഹർജി നൽകിയത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾ നൽകിയ ഹർജികളിൽ സുപ്രീം കോടതി ഉടന്‍ വാദം കേൾക്കില്ല. ഏപ്രില്‍ 16-ന് ഹര്‍ജികള്‍ പരിഗണിക്കാനാണ് സുപ്രീംകോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.
വഖഫ് നിയമ ഭേദഗതി ബിൽ പാസാക്കിയതിനെ ചോദ്യം ചെയ്ത് കോൺഗ്രസ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ബിൽ മുസ്ലീം സമൂഹത്തോട് വിവേചനപരമാണെന്നും അവരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി ഏപ്രിൽ 4 നാണ് കോൺഗ്രസ് എംപി മുഹമ്മദ് ജാവേദ് സുപ്രീം കോടതിയെ സമീപിച്ചത്. പിന്നാലെ എഎപിയും, എഐഎംഐഎമ്മും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാനും, ഒവൈസിയുടെ എഐഎംഐഎമ്മുമാണ് ഹർജി സമർപ്പിച്ചത്. തുടർന്ന് രാഷ്ട്രീയ ജനതാദൾ, സമസ്‌ത എന്നിവയും ഹർജി സമർപ്പിച്ചു. ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷ പാർട്ടികൾ നേരത്തെ അറിയിച്ചിരുന്നു